മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആരംഭിക്കുന്ന 4 മെഗാ വോൾട്ട് സൗരോർജ പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിൽ. വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയുടെ ഒരു ഭാഗത്തും പാർക്കിങ്ങിനും ടെർമിനൽ കെട്ടിടത്തിനും ഇടയിലുള്ള സ്ഥലത്തുമാണ് സോളർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. അടുത്ത മാസം പദ്ധതി കമ്മിഷൻ ചെയ്യുമെന്നാണു പ്രതീക്ഷ.
പ്രതിദിനം ശരാശരി 3 ലക്ഷം രൂപയാണു വിമാനത്താവളത്തിലെ വൈദ്യുതി ബിൽ. സൗരോർജ പദ്ധതി യാഥാർഥ്യമാകുന്നതോടെ കിയാലിന്റെ ഊർജ ഉപഭോഗ ചെലവ് 30–40 ശതമാനം കുറയ്ക്കാൻ കഴിയുമെന്നാണു കരുതുന്നത്. ഇക്കഴിഞ്ഞ ജൂണിൽ വിമാനത്താവളത്തിലേക്കു വൈദ്യുതിയെത്തിക്കുന്ന കെഎസ്ഇബിയുടെ കേബിൾ തകരാറിലായി 4 ദിവസങ്ങളിലായി 30 ലക്ഷം രൂപയോളം കിയാലിനു നഷ്ടം വന്നിരുന്നു. കെഎസ്ഇബി വൈദ്യുതിയുടെ അഭാവത്തിൽ വിമാനത്താവളത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ലീറ്റർ കണക്കിന് ഡീസലാണു വേണ്ടി വന്നത്. ഓറിയൽ പവർ എന്ന കമ്പനിക്കാണ് സോളർ പദ്ധതിയുടെ നിർമാണ ചുമതല.
രാജ്യത്തെ ഏറ്റവും ഊർജക്ഷമതയുള്ള വിമാനത്താളങ്ങളിലൊന്നായി മാറുകയെന്ന കിയാലിന്റെ ലക്ഷ്യത്തിലെ പ്രധാന നാഴികക്കല്ലാണു പദ്ധതിയെന്ന് കിയാൽ എംഡി സി.ദിനേശ് കുമാർ പറഞ്ഞു. English Summary:
Kannur Airport Solar Power Project is nearing completion, aiming to reduce energy costs by 30-40%. This initiative marks a significant step towards making KIAL one of the most energy-efficient airports in the country. |
|