തിരുവനന്തപുരം ∙ തന്റെ വീട്ടു നമ്പറിൽ 28 വോട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹിയറിങ്ങിൽ സമ്മതിച്ചിട്ടില്ലെന്ന് മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയ്ക്കെതിരെ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാർ. മുട്ടട വാർഡ് രൂപീകരിക്കുന്ന സമയത്തെ വോട്ടർ പട്ടികയനുസരിച്ചാണ് ഈ വോട്ടർമാരുടെ പേര് ചേർത്തിട്ടുള്ളത്. വോട്ടർ പട്ടികയുണ്ടാക്കിയത് താനല്ലെന്നും താൻ ആരുടെയും പേര് ചേർത്തിട്ടില്ലെന്നും ധനേഷ് കുമാർ പറഞ്ഞു.
‘28 പേരും 10 വീടുകളിലായി താമസിക്കുന്നവരാണ്. എല്ലാ വീടിന്റെയും നമ്പർ 22 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഓരോ വീടിനും പ്രത്യേകം പേരുണ്ട്. വീട്ടു നമ്പർ തിരുത്തേണ്ടത് കോർപറേഷനാണ്. പുതിയ വാർഡ് നമ്പർ വന്നതോടെ വീട്ടു നമ്പറുകൾ കോർപറേഷൻ പരിഷ്കരിക്കുമെന്നാണു കരുതുന്നത്. കള്ളവോട്ടാണ് ചേർത്തതെങ്കിൽ യുഡിഎഫ് പരാതി നൽകേണ്ട സമയത്തു നൽകണമായിരുന്നു–’ ധനേഷ് പറഞ്ഞു.
വൈഷ്ണയുടെ വോട്ട്: കമ്മിഷൻ തെളിവെടുത്തു, തീരുമാനം ഇന്ന്
തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി. വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും അറിയിച്ചു. നിയമത്തിലും കമ്മിഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ ഓഫിസിൽ ഇന്നലെ വൈകിട്ട് 3ന് ആരംഭിച്ച ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മിഷനെ അറിയിച്ചു. English Summary:
Kerala Election News focuses on allegations against a UDF candidate concerning voter list discrepancies. A CPM branch member claims 28 voters are registered under the same house number. The issue involves outdated voter lists and the need for corporation updates. |