അഹമ്മദാബാദ്∙ ഒരു ദിവസം മാത്രം പ്രായമുള്ള, അസുഖബാധിതനായ കുഞ്ഞിനെ രക്ഷിക്കാനുള്ള യാത്രയ്‌ക്കിടെ ആംബുലൻസിനു തീപിടിച്ച് ഗുജറാത്തിൽ കുഞ്ഞും അച്ഛനും അടക്കം 4 പേർ വെന്തുമരിച്ചു. ആരവല്ലി ജില്ലയിലെ മോഡാസയിൽ റാണ സയിദ് പ്രദേശത്ത് ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
Also Read അഗ്നിവീർ: പകുതിപ്പേരെയും നിലനിർത്താൻ ശുപാർശ
കുഞ്ഞിനൊപ്പം അച്ഛൻ ജിഗ്നേഷ് മോച്ചി (38), ഡോക്ടർ ശാന്തിലാൽ റെന്റിയ (30), നഴ്സ് ഭൂരിബെൻ മനാത്ത് (23) എന്നിവരും മരിച്ചു. ജിഗ്നേഷിന്റെ ബന്ധുക്കളായ ഗൗരങ്ങിനും ഗീതാബെന്നിനും ആംബുലൻസ് ഡ്രൈവർ അങ്കിത് ഠാക്കോറിനും ഗുരുതരമായി പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ സീറ്റിലിരുന്നവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
യാത്രയ്‌ക്കിടെ പെട്രോൾ പമ്പിനടുത്തുവച്ച് ആംബുലൻസിന്റെ പിൻഭാഗത്തു തീപിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തീ കണ്ട് ഡ്രൈവർ ആംബുലൻസിന്റെ വേഗം കുറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിരക്ഷാ സേന ഉടൻ എത്തിയതിനാൽ പെട്രോൾ പമ്പിലേക്കു പടരും മുൻപു തീയണയ്‌ക്കാനായി. പൊലീസ്, ഫൊറൻസിക് സംഘം അന്വേഷണം തുടങ്ങി.