ജോനാഥൻ ഹാർക്കറുടെ ഡയറി
മേയ് 04
ഡ്രാക്കുളയുടെ കോട്ടയിലേക്കാണോ?
അതെ.
ബിസ്ട്രിറ്റ്സിലെ ഗോൾഡൻ ക്രൗൺ ഹോട്ടൽ ഉടമയുടെ മുഖം വിളറി. ഇന്നലെ രാത്രി വാൾപുർഗിസ് നൈറ്റ് ആയിരുന്നു. ദുരാത്മാക്കൾ ഭൂമിയിലിറങ്ങുന്ന രാത്രി. പോകരുത്!.
- Also Read കഥ മാറും ജീവിതം
കോട്ടയം പുഷ്പനാഥ് കോട്ടയം ചുങ്കത്തെ എഴുത്തുമുറിയിൽ (ഫയൽചിത്രം)
ഞാൻ ഡ്രാക്കുള പ്രഭുവിന്റെ കത്ത് വീണ്ടും വായിച്ചു.
‘ സുഹൃത്തേ, ബിസ്ട്രിറ്റ്സിൽ ഗോൾഡൻ ക്രൗൺ ഹോട്ടലിൽ തങ്ങുക. നാളെ രാത്രി കുതിരവണ്ടി അയയ്ക്കും. ബോർഗോപാസിലൂടെ എന്റെ കോട്ടയിലേക്കു വരൂ’
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
– ഡ്രാക്കുള
മേയ് 05
ഗ്രാമവാസികൾ എന്നെ നോക്കി പേടിച്ചു. ഒരു വൃദ്ധ സ്ത്രീ എന്റെ കഴുത്തിൽ ജപമാല കെട്ടി. ദുരാത്മാക്കൾക്കെതിരെ ഇതു നിന്നെ സഹായിക്കട്ടെ. രാത്രി കുതിരവണ്ടി വന്നു.ഞാൻ അതിൽ കയറുന്നതു കണ്ടവരൊക്കെ എന്നെ നോക്കി കുരിശുവരച്ചു.
ഞങ്ങൾ ബോർഗോ പാസ്സിലേക്കു പോകുമ്പോൾ ചുവന്ന കണ്ണുള്ള ചെന്നായ്ക്കൾ ചുറ്റി. അർധരാത്രി പഴയ കോട്ടയുടെ മുന്നിൽ കുതിരകൾ നിശ്ചലമായി. വാതിൽ തുറന്ന് ഉയരമുള്ള വെളുത്ത മുഖമുള്ള മനുഷ്യൻ പുറത്തിറങ്ങി. ഷെയ്ക്ഹാൻഡ് നൽകി.
‘‘ എന്റെ കോട്ടയിലേക്കു സ്വാഗതം, മിസ്റ്റർ ഹാർക്കർ’’
ആ കൈ ശവംപോലെ തണുത്തിരുന്നു.
കണ്ണുകൾ തീക്കനൽ. ഇപ്പോൾ ചോരകുടിച്ചു തുടച്ചതു പോലുള്ള ചുണ്ട്. കോട്ടവാതിൽ ഉള്ളിൽനിന്നു പൂട്ടി. കൂരിരുട്ടിൽ മെഴുകുതിരിവെട്ടം കയ്യിൽപ്പിടിച്ച് ഡ്രാക്കുള പ്രഭു എന്നെ മുറിയിലേക്കു കൊണ്ടുപോയി.
നിലക്കണ്ണാടിയിൽ എന്റെ പ്രതിബിംബം തെളിഞ്ഞു. ഡ്രാക്കുളയുടെ പ്രതിബിംബം ഇല്ല!
ഞാൻ തിരിഞ്ഞുനോക്കി. പക്ഷേ, അയാൾ അവിടെത്തന്നെയുണ്ട്. കൂർത്തപല്ലുകാട്ടി ചിരിച്ചുകൊണ്ടു പ്രഭു പറഞ്ഞു:
‘ കണ്ണാടിക്കു നല്ല പഴക്കമുണ്ട്. അതാ..’
വർഷം: 1975
വീട്: പുഷ്പനാഥ് ഇൻ, മള്ളൂശേരി പി.ഒ., ചുങ്കം, കോട്ടയം.
രാത്രി.
കോട്ടയം പുഷ്പനാഥ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നീലച്ചോരപ്പാടുകളായി മഷി അക്ഷരങ്ങളുടെ കഴുത്തിൽ പിടിമുറുക്കുന്നു.
‘ കണ്ണാടിക്കു നല്ല പഴക്കമുണ്ട്. അതാ..’ അത്രയും എഴുതിക്കഴിഞ്ഞപ്പോൾ താഴ്‌വാരത്തുനിന്ന് ഒരു കാറ്റടിച്ചു.. മേശപ്പുറത്തെ മണ്ണെണ്ണ വിളക്ക് അണഞ്ഞു.
വാതിൽ കോട്ടവാതിൽപ്പോലെ അടഞ്ഞു. പൂട്ടുവീഴുന്ന ശബ്ദത്തിൽ ഇരുമ്പ് എന്തോ മുറുമുറുത്തു. പുഷ്പനാഥിന്റെ ട്രേഡ് മാർക്ക് തൊപ്പിക്കടിയിൽനിന്ന് നെറുകയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചു. ഇരുട്ടിൽ, എഴുത്തുമേശയുടെ വലിപ്പ് ശബ്ദമില്ലാതെ തുറന്നു കോട്ടയം പുഷ്പനാഥ് ആ തോക്ക് പുറത്തെടുത്ത് മേശപ്പുറത്തു വച്ചിട്ടുണ്ടാകും.
വീണ്ടും മണ്ണെണ്ണ വിളക്ക് തെളിച്ച്, പുഷ്പനാഥ് എഴുന്നേറ്റു.
ഒരിക്കൽക്കൂടി പേനത്തുമ്പിന്റെ മൂർച്ചയളന്നു. മുറിയിലെ കണ്ണാടിയിലേക്ക് ഒന്നു പാളിനോക്കി. കണ്ണാടിയിൽ പുഷ്പനാഥിന്റെ പ്രതിബിംബം കാണാനില്ല, പകരം മരണത്തിന്റെ കോമ്പല്ല് നീട്ടിയൊരു കാർപാത്തിയൻ പ്രഭു പിന്നിൽനിന്നു ചിരിക്കുന്നു.!
വീണ്ടും കാറ്റടിച്ചു, വിളക്ക് കെട്ടു!
50 വർഷം മുൻപു കോട്ടയം ചുങ്കത്തെ ആ വീട്ടിൽ നടന്നത് എന്താണെന്നു കോട്ടയം പുഷ്പനാഥ് എഴുതിവച്ചിട്ടില്ല. പക്ഷേ, അദ്ദേഹം വിവർത്തനം ചെയ്ത ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള വായിക്കുമ്പോൾ പുഷ്പനാഥൻ പിള്ള അഥവാ കോട്ടയം പുഷ്പനാഥ് എന്ന ഹൊറർ എഴുത്തുകാരൻ ഇങ്ങനെയൊരനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാവുമെന്നു തോന്നിപ്പോകും. എഴുതുമ്പോൾ പേന മാത്രമല്ല, വലിപ്പിൽ തോക്കും സൂക്ഷിച്ചിരുന്നല്ലോ പുഷ്പനാഥ്!
2018. മഹാപ്രളയത്തിന്റെ വർഷം. മേയ് മൂന്നിലെ പത്രത്തിൽ വാർത്ത:
കോട്ടയം: അപസർപ്പകഥകൾക്ക് മലയാളത്തിൽ ജനപ്രിയ മുഖം സമ്മാനിച്ച കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു.
അതേവർഷം ഓഗസ്റ്റ് 18ലെ തലക്കെട്ട്: ‘ മഹാ പ്രളയത്തിൽ കേരളം മുങ്ങി’
വീടുകളിൽ മാത്രമല്ല, നാട്ടിലെ മിക്ക ലൈബ്രറികളിലും ഉയർന്നുവരുന്ന വെള്ളത്തെപ്പേടിച്ച് പുസ്തകങ്ങൾ അലമാരകളിൽ പതുങ്ങിയിരുന്നു. എന്നിട്ടും ജലനാമ്പുകൾ പുസ്തകത്താളുകൾ മറിച്ചു വായിച്ചു, നനച്ചുകൊന്നു. അമൂല്യമായ പല പുസ്തകങ്ങളുടെ ആത്മാക്കളും ഡ്രാക്കുള പ്രഭുവിനെപ്പോലെ അലഞ്ഞുതിരിയാൻ തുടങ്ങി
കോട്ടയം പുഷ്പനാഥിന്റെ മരണമറിഞ്ഞ് മേയ് രണ്ടിന് ആരാധകർ വീട്ടിലേക്ക് ഒഴുകിയിരുന്നു. മുറിയിലുണ്ടായിരുന്ന പുസ്തകങ്ങളിൽ പലതും നിധിപോലെ കൊണ്ടുപോവുകയും ചെയ്തു. ആളും ആരവവുമൊഴിഞ്ഞപ്പോൾ ആ എഴുത്തുകാരന്റെ വിൽപത്രവും തുറക്കപ്പെട്ടു. തന്റെ പുസ്തകങ്ങളുടെ അവകാശം അതിൽ എഴുതപ്പെട്ടിരുന്നു.
അതു തന്റെ പേരിലാണെന്നറിഞ്ഞ് അദ്ഭുതപ്പെട്ടുവെന്ന് അന്നു ബെംഗളൂരുവിൽ ഐടി പ്രഫഷനിലായിരുന്ന റയാൻ പുഷ്പനാഥ്! എഴുത്തുകാരന്റെ മകളുടെ മകൻ. ജോലിസ്ഥലത്തേക്കു മടങ്ങിയെങ്കിലും ആ വിൽപത്രവും പുസ്തകങ്ങളുടെ ആത്മാവും റയാനെ തിരികെ വിളിച്ചു.
ജോലി ഉപേക്ഷിച്ചു കോട്ടയത്തേക്കു മടങ്ങി. 350ൽപരം നോവലുകളെഴുതിയ കോട്ടയം പുഷ്പനാഥിന്റെ മുറിയിൽ അവശേഷിച്ചിരുന്നത് ഇരുപത്തഞ്ചോളം പുസ്തകങ്ങൾ മാത്രം. ബാക്കിയൊക്കെ എവിടെ? പല വീടുകളിൽ, ലൈബ്രറികളിൽ അന്വേഷണം തുടങ്ങുമ്പോഴേക്കും റയാനു മുൻപേ ലൈബ്രറികളിൽ പ്രളയം കയറിയിറങ്ങിയിരുന്നു.
പുസ്തകങ്ങൾ ഡ്രാക്കുള പ്രഭു ചോര ഊറ്റിക്കുടിച്ച് അനാഥമാക്കിയ സ്ത്രീ ശരീരങ്ങൾപോലെ ഒഴുകിനടന്നു. പിന്നെ മാഞ്ഞു: മണ്ണായും ചെളിയായും ചിതലായും..
ആത്മാക്കളെ തേടി
2025 മേയ്, കണ്ണൂർ
‘ കോട്ടയം പുഷ്പനാഥിന്റെ ഏതെങ്കിലും നോവൽ നിങ്ങളുടെ ശേഖരത്തിലുണ്ടോ?’
ലഭ്യമായ പുസ്തകങ്ങളൊക്കെ അച്ചടിച്ചു വീണ്ടും വിപണിയിലെത്തിച്ച റയാൻ പുഷ്പനാഥ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേളയിൽ മുന്നിൽ വന്നയാളോടും ആ പതിവുചോദ്യം ചോദിച്ചു.
കഴിഞ്ഞ ഏഴുവർഷവും പുസ്തകമേളകളിൽ അലഞ്ഞുനടന്ന് റയാൻ ലൈബ്രറി പ്രതിനിധികളോടു ചോദിച്ചിരുന്ന അതേ ചോദ്യം. തീരെകിട്ടാത്ത ചില പുഷ്പനാഥ് പുസ്തകങ്ങൾ തേടിയെടുക്കലാണു ലക്ഷ്യം.
50 വർഷമായില്ലേ, പിന്നെ പലതും പ്രളയത്തിൽ പോയി...അങ്ങനെ മറുപടികൾ.
‘ കോട്ടയം പുഷ്പനാഥ് വിവർത്തനം ചെയ്ത ഡ്രാക്കുള നിങ്ങളുടെ കയ്യിലുണ്ടോ?’
കാർപാത്തിയൻ മലനിരയിൽ വെളിച്ചം വരുമ്പോൾ ഡ്രാക്കുള പ്രഭു അപ്രത്യക്ഷനാകും. അതുപോലെ ആ പുസ്തകവും മാഞ്ഞുപോയിരിക്കുന്നു! ഒരു കോപ്പിപോലും കിട്ടാനില്ല.
‘ഞങ്ങളുടെ ലൈബ്രറിയിൽ ഇല്ല. ’
എ.ആർ.ജിതേന്ദ്രൻ പൊതുവാച്ചേരിയെന്ന ലൈബ്രറി പ്രവർത്തകൻ മറുപടി പറഞ്ഞു. റയാന്റെ മുഖം പതിവുപോലെ നിരാശയിലാഴ്ന്നു.
‘പക്ഷേ, എന്റെ വീട്ടിൽ, ഒരെണ്ണമുണ്ട്!’
ങേ!
ഡ്രാക്കുളയെ കണ്ടെന്നപോലെ റയാന്റെ മുഖം വിളറി. പിന്നെ തെളിഞ്ഞു. 50 വർഷം പഴക്കമുള്ള ആ ഡ്രാക്കുള കോപ്പിയുമായി മടങ്ങുമ്പോൾ, മരിച്ചു പോയ മുത്തച്ഛൻ പുഷ്പനാഥ് പിൻസീറ്റിൽ ഇരുന്ന് തോളിൽ തോണ്ടിവിളിക്കുന്നതുപോലെ റയാനു തോന്നി!
2025, ബ്രാം സ്റ്റോക്കർ എസ്റ്റേറ്റ്, ദി ഓൾഡ് റെക്ടറി,ബ്ലാക്ക്ഫോഡ്, ഇംഗ്ലണ്ട്
അവിടെയിരുന്ന്, ബ്രാം സ്റ്റോക്കറിന്റെ ഇളയസഹോദരൻ ജോർജിന്റെ കൊച്ചുമകൻ ഡേക്കർ സ്റ്റോക്കർ എഴുതുകയാണ്.
ഡിയർ, റയാൻ പുഷ്പനാഥ്,
ബ്രാം ഏഴുമക്കളിൽ ഒരാളായിരുന്നു. അതിൽ മൂന്നു സ്റ്റോക്കർ സഹോദരങ്ങൾക്കു മാത്രമേ സന്തതികളുണ്ടായുള്ളൂ. അതിലൊരാളായ എനിക്കാണ് ഇപ്പോൾ ബ്രാമിന്റെ പുസ്തകങ്ങളുടെ ഉത്തരവാദിത്തം. അതു ഞാൻ ബഹുമതിയായി കാണുന്നു.
അതുപോലെ, മലയാളം സംസാരിക്കുന്ന ലോകത്തിനായി ഡ്രാക്കുളയെ വിവർത്തനം ചെയ്ത കോട്ടയം പുഷ്പനാഥിന്റെ ചെറുമകനായ താങ്കൾ, എന്റെ അതേ രീതിയിൽ മുത്തച്ഛന്റെ പൈതൃകം നിലനിർത്താൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. രക്തരക്ഷസ്സുകളിൽ എനിക്കും താൽപര്യമുണ്ട്. 2009ൽ ഡ്രാക്കുള ദി അൺഡെഡ് – എഴുതിത്തുടങ്ങിയതോടെ അത് ഇരട്ടിയായി.
സസ്നേഹം, ഡേക്കർ സ്റ്റോക്കർ,ഇംഗ്ലണ്ട്.
കോട്ടയം പുഷ്പനാഥിന്റെ 350 നോവലുകളിൽ ഇരുന്നൂറോളം റയാൻ കണ്ടെത്തിയിട്ടുണ്ട്. 85 എണ്ണം വിപണിയിലെത്തിച്ചു. മലയാളം, തമിഴ്, ഗുജറാത്തി, ബംഗാളി, കന്നഡ, തെലുങ്ക് ഭാഷകളിൽ പണ്ടത്തേതുപോലെ പുഷ്പനാഥ് കൃതികൾ പുനർജനിച്ചു. ഇ.ബുക്ക്, ഓഡിയോ ബുക്ക് അവതാരങ്ങൾ വേറെ.
പക്ഷേ, നഷ്ടപ്പെട്ടുപോയെന്നുറപ്പിച്ചിരുന്ന ‘ കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള’ ആദ്യപതിപ്പ് 50 വർഷത്തിനുശേഷം കയ്യിൽക്കിട്ടിയപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു റയാൻ.
ഡ്രാക്കുള പ്രഭുവിനെതേടിപ്പോയ ജോനാഥൻ ഹാർക്കറെപ്പോലെ റയാൻ ബ്രിട്ടനിൽ ബ്രാംസ്റ്റോക്കർ എസ്റ്റേറ്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. സ്റ്റോക്കർ കുടുംബത്തിലെ പിന്തുടർച്ചാവകാശികളിലൊരാളായ ഡേക്കർ സ്റ്റോക്കർ റയാനായി ഹൃദയത്തിന്റെ വാതിൽ തുറന്നിട്ടു: ഹാർക്കറിനായി ഡ്രാക്കുള പ്രഭു കോട്ടവാതിൽ തുറന്നതുപോലെ..
കിഴക്കിന്റെയും പാശ്ചാത്യത്തിന്റെയും സംസ്കാരവും സാഹിത്യവും കൈകോർക്കുന്ന അപൂർവ നിമിഷമെന്നാണ് റയാൻ ഇതിനെ വിശേഷിപ്പിക്കുന്നത്.
അനന്തരാവകാശികളുടെ ആമുഖം
കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ ഡ്രാക്കുള വീണ്ടും പ്രസിദ്ധീകരിക്കുമ്പോൾ അതിന്റെ ആമുഖം എഴുതിയിരിക്കുന്നത് ഡേക്കർ സ്റ്റോക്കറാണ്. റയാനും ഡേക്കറും തമ്മിലുള്ള അഭിമുഖവും ഒറിജിനൽ ഡ്രാക്കുള പ്രസിദ്ധീകരിച്ചപ്പോൾ ഒഴിവാക്കപ്പെട്ട രണ്ടാം അധ്യായവും പുസ്തകത്തിലുണ്ട്.
കവർ ചിത്രം വരച്ചിരിക്കുന്നത് ബ്രിട്ടനിലെ ദൃശ്യകലാകാരനും വാൾട്ട് ഡിസ്നിയുടെ ഹെർക്കുലിസ് അനിമേഷൻ ചിത്രത്തിന്റെ ആർട്ട് ഡയറക്ടറുമായിരുന്ന ജെറൾഡ് സ്കാർഫ്.!
പിൻപേജിന്റെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ പുരസ്കാരംവരെ നേടിയ ഷാനി റീസ് ജയിംസ്.
50 വയസ്സുള്ള ഈ മലയാളം പുസ്തകത്തിലേക്ക് ഇംഗ്ലണ്ടിൽനിന്ന് വരയും വാക്കും ചിറകടിച്ചു പറന്നിറങ്ങുകയാണ്.
സൂക്ഷിച്ചോ, അതു ചിലപ്പോൾ കാർപാത്തിയൻ കോട്ടയിൽ നിന്ന് ഡ്രാക്കുള പ്രഭു തുറന്നുവിട്ട വവ്വാലുകളാവാം.! English Summary:
Kottayam Pushpanath\“s Malayalam Dracula: A 50-Year Rebirth with Bram Stoker Family\“s Blessing |