ചെന്നൈ ∙ നഗരത്തിനു സമീപത്തെ റോഡുകളിൽ ഓട്ടോറിക്ഷ റേസിങ്ങും പതിവാണ്. കഴിഞ്ഞ ദിവസം പൂനമല്ലിക്കു സമീപം ഓട്ടോറിക്ഷ അപകടകരമായ രീതിയിൽ രണ്ടു ചക്രങ്ങളിൽ ഓടിച്ച ദൃശ്യം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് നടപടിയെടുത്തു. ഇതിനു പിന്നാലെയാണ് താംബരം – മധുരവയൽ ബൈപാസിൽ ഓട്ടോറിക്ഷ മത്സരയോട്ടം നടത്തുന്നതും ബൈക്കിൽ പിന്തുടരുന്ന യുവാക്കൾ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും. മത്സരങ്ങളിൽ പങ്കെടുക്കുന്ന ഓട്ടോകളോരോന്നും 10,000 രൂപ പന്തയം വച്ച്, വിജയിക്ക് മുഴുവൻ തുകയും ലഭിക്കുന്ന രീതിയിലാണ് മത്സരങ്ങൾ. 10 ഓട്ടോറിക്ഷകൾ വരെ പങ്കെടുക്കുന്ന റേസുകളുണ്ടെന്നും വിജയിക്ക് ഒറ്റയടിക്ക് ഒരു ലക്ഷം രൂപവരെ ലഭിക്കാറുണ്ടെന്നുമാണ് വിവരം.
ജീവനെടുത്ത് ബൈക്ക് റേസിങ്
നഗരത്തിൽ വീണ്ടും നിരപരാധികളുടെ ജീവനെടുത്ത് ബൈക്ക് റേസിങ്. ബുധനാഴ്ച രാത്രി റോയപ്പേട്ട പീറ്റേഴ്സ് റോഡ് മേൽപാലത്തിൽ മത്സരയോട്ടം നടത്തിയ യുവാവിന്റെ ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ഗൃഹനാഥൻ കൊല്ലപ്പെട്ടു. അമിത വേഗത്തിൽ വാഹനം ഓടിച്ച യുവാവും ചികിത്സയിലിരിക്കെ മരിച്ചു.റോയപ്പേട്ട സ്വദേശി സുഹൈലും (19) എതിർദിശയിൽ വന്ന കുമരനുമാണ് (49) ദാരുണമായി കൊല്ലപ്പെട്ടത്. കുമരൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മുൻപ് ഇത്തരം മത്സരയോട്ടം വ്യാപകമായപ്പോൾ പൊലീസ് ഒട്ടേറെ യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പൊലീസ് അയഞ്ഞതോടെ റോഡ് വീണ്ടും മരണക്കെണിയാകുകയാണ്.
റീൽ എടുക്കലും ട്രെൻഡ്
അമിത വേഗത്തിൽ പായുന്ന വിഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതിലും ലൈവ് സ്ട്രീമിങ് നടത്തുന്നതിനുമാണു മിക്ക യുവാക്കളും ബൈക്ക് റേസിങ്ങിനിറങ്ങുന്നത്. റോയപ്പേട്ടയിൽ അപകടമുണ്ടാക്കിയ യുവാക്കളും റീൽസ് ചിത്രീകരിക്കാൻ ബൈക്ക് റേസ് നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഏതാനും മാസം മുൻപ്, കോയമ്പേട് നിന്ന് ആലന്തൂരിലേക്കുള്ള 100 ഫീറ്റ് റോഡിലൂടെ ഹെൽമറ്റില്ലാതെ പായുന്ന യുവാക്കളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. അഡയാറിൽ നിന്ന് പട്ടിണപാക്കത്തേക്കും ഇത്തരം റേസുകൾ സജീവമായിരുന്നു. അഡയാറിൽ നിന്ന് പട്ടിണപാക്കം വരെയുള്ള 10 കിലോമീറ്റർ ദൂരം 3 മിനിറ്റിൽ എത്തിയതിന്റെ വിശദാംശങ്ങളും ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാരാന്ത്യങ്ങളിൽ രാത്രികളിലാണ് ഇത്തരം സാഹസിക പ്രകടനം കൂടുതലും. പതിനായിരക്കണക്കിന് രൂപ പന്തയം വച്ചാണ് മിക്കവരും റേസുകളിൽ പങ്കെടുക്കുന്നത്. റേസുകളുടെ അറിയിപ്പുകളും സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവയ്ക്കുന്നത്.കഴിഞ്ഞ വർഷം ജൂണിൽ വണ്ടല്ലൂർ – മീഞ്ചൂർ ഔട്ടർ റിങ് റോഡിൽ മത്സരയോട്ടം നടത്തി 2 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ൽ മത്സരയോട്ടം നടത്തുകയായിരുന്ന ബൈക്കുകൾ വാനുമായി കൂട്ടിയിടിച്ച് 5 യുവാക്കൾ മരിച്ചിരുന്നു.
അനാഥമായി ജീവിതങ്ങൾ
അനധികൃത ബൈക്ക് റേസുകൾക്കിടയിലെ അപകടങ്ങളിൽ മരിക്കുന്നതു നിരപരാധികളായ സാധാരണക്കാരാണ്. പീറ്റേഴ്സ് റോഡ് മേൽപാലത്തിലെ അപകടത്തിൽ മരിച്ച കുമരൻ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 2 പെൺമക്കളാണ് ഇദ്ദേഹത്തിന്. ഇദ്ദേഹമോടിച്ച ബൈക്ക് പല ഭാഗങ്ങളായി ഒടിഞ്ഞു നുറുങ്ങിയ അവസ്ഥയിലാണ്. English Summary:
Chennai auto racing is rampant and dangerous, endangering innocent lives. Illegal races with high stakes are common, leading to tragic accidents and fatalities. |
|