കൊച്ചി ∙ തോട്ടക്കാട്ടുകരയിൽ മോഷണം നടന്ന വീട്ടിൽ മോഷ്ടാവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59) മോഷണം നടത്തിയ രീതി പൊലീസിനു കാണിച്ചു കൊടുത്തു. ജനൽ വഴി അകത്തേക്ക് കയ്യിട്ട് മുൻവശത്തെ വാതിൽ തുറന്നാണ് വീടിനകത്ത് കടന്ന് സ്വർണം മോഷ്ടിച്ചത്. സ്വർണം ഷാജഹാന്റെ സഹായിയായ കുട്ടമശേരി കുമ്പിശേരി ആസാദ് (39) ആലുവ ബാങ്ക് ജംക്‌ഷനിലെ ഒരു സ്ഥാപനത്തിൽ സ്വർണം 5,75,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു.
ഇവർ ഈ തുക വീതം വച്ചെടുത്തു. വീതം കിട്ടിയ തുകയുടെ പകുതി തുക ആസാദിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സ്വർണം സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ സാന്നിധ്യത്തിൽ വീട്ടുകാർ സ്വർണം തിരിച്ചറിഞ്ഞു. അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടയിലാണ് ഷാജഹാൻ പൊലീസിന്റെ പിടിയിലാകുന്നത്. ലഹരിമരുന്ന് കൈവശം വച്ചതിന് ഒന്നര വർഷമായി ആസാദ് മുട്ടം ജയിലിലായിരുന്നു. ജയിലിനകത്ത് വച്ചാണ് ഷാജഹാനും ആസാദും പരിചയപ്പെട്ടത്.
ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ എൽദോസ്, കെ.നന്ദകുമാർ ചിത്തുജി, എഎസ്ഐ വിനിൽ കുമാർ സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് തെളിവെടുപ്പിന് ഉണ്ടായിരുന്നത്. English Summary:
Theft in Thottakkattukara leads to arrest of notorious thief Sha Jahan. Police conducted evidence collection at the crime scene, recovering stolen gold and apprehending the accomplice involved in selling it. |