കോട്ടയം∙ യുവതിയെ 10 മണിക്കൂർ ക്രൂരമായ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിൽ മന്ത്രവാദിയും യുവതിയുടെ ഭർത്താവുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടിൽ ശിവദാസ് (ശിവൻ തിരുമേനി– 54), യുവതിയുടെ ഭർത്താവ് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് ഇന്നലെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസിൽ പ്രതിയാണെങ്കിലും ഒളിവിലാണ്.
പ്രണയവിവാഹിതരാണ് അഖിലും യുവതിയും. യുവതിയുടെ ശരീരത്തിൽ ബന്ധുക്കളുടെ ദുരാത്മാക്കൾ കുടിയേറിയെന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയകളും ശാരീരിക– മാനസിക പീഡനവും. മാതാവ് പറഞ്ഞതു പ്രകാരം 2നു രാവിലെ 11ന് വീട്ടിലെത്തിയ മന്ത്രവാദി ശിവദാസ് രാത്രി 9 വരെയാണ് ആഭിചാരക്രിയകൾ നടത്തിയത്. യുവതിക്ക് ബലമായി മദ്യം നൽകിയ ശേഷം ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. ശരീരത്തിൽ പൊള്ളലും ഏൽപിച്ചു. യുവതിയുടെ മാനസികനിലയിലെ വ്യത്യാസം ശ്രദ്ധിച്ച യുവതിയുടെ പിതാവാണ് പൊലീസിൽ പരാതിപ്പെട്ടത്. മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്, എസ്ഐമാരായ ആഷ് ടി.ചാക്കോ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, വിജേഷ്, സുബിൻ പി.സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. English Summary:
Black magic arrest made in Kottayam after a woman was subjected to a 10-hour ritual abuse. Police arrested three individuals, including a sorcerer and the woman\“s husband, following a complaint from the woman\“s father regarding her altered mental state. |