കോവിഡ് കാലത്താണ് ഷോർഷ് സിമെനോനെ അറിഞ്ഞുവായിക്കാൻ തുടങ്ങുന്നത്. ബെൽജിയംകാരനായ സിമെനോന്റെ ജീവിതം ആധിക്യങ്ങളുടേതായിരുന്നു. എഴുത്തിലായാലും ജീവിതത്തിലായാലും ഒന്നും കുറഞ്ഞതോതിൽ ചെയ്യാൻ അറിയില്ല. വ്യക്തിജീവിതം മാറ്റിവയ്ക്കാം. സ്വന്തം പേരിൽ സിമെനോൻ ഇരുനൂറോളം നോവലുകൾ എഴുതി, തൂലികാനാമങ്ങളിലായി വേറെയും. കൃത്യമായ കണക്ക് ആർക്കുമറിയില്ല; അഞ്ഞൂറിനടുത്ത് വരുമെന്ന് ചിലർ.
- Also Read വെറുതെയല്ല സ്വപ്നം
1931 മുതൽ നാൽപത്തിയൊന്ന് കൊല്ലത്തിന്റെ ഇടവേളയിൽ അദ്ദേഹം എഴുതിയ 75 മെയ്ഗ്രേ നോവലുകളിലെ മുപ്പത്തിയെട്ടാമത്തെ നോവലാണ് ഞാനിപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നത്. മെയ്ഗ്രേ എന്ന ചീഫ് ഇൻസ്പെക്ടറിലൂടെ പാരിസ് നഗരവും എവിടത്തെയുംപോലുള്ള അവിടത്തെ ആളുകളെയും ചിത്രീകരിക്കുകയാണ് സിമെനോൻ ഈ പരമ്പരയിലൂടെ ചെയ്യുന്നത്. ഏതാനും പുസ്തകങ്ങളിൽ മെയ്ഗ്രേ പാരിസിന് പുറത്തും പോകുന്നുണ്ട്. നൂറ്റമ്പതോളം പേജ് വരുന്ന ഈ നോവലുകൾ പത്തും പന്ത്രണ്ടും ദിവസംകൊണ്ടാണ് അദ്ദേഹം എഴുതിത്തീർക്കാറുള്ളത്.
അദ്ഭുതപ്പെടുത്തുന്ന കാര്യം പക്ഷേ ഇത്ര വേഗത്തിൽ ഇത്രയധികം നോവലുകൾ അദ്ദേഹം എഴുതി എന്നതിലല്ല, മറിച്ച് അവയെല്ലാം ഗംഭീരങ്ങളാണ് എന്നതിലാണ്. ഒരു ലഹരിപോലെ ആ പുസ്തകങ്ങൾ നമ്മെ കീഴടക്കും. ശീലം, അതാവും മെയ്ഗ്രേ. ഒരു ശീലം തരുന്ന പാരിതോഷികങ്ങൾ ആശ്രയിച്ചിരിക്കുന്നത് അവയുടെ ലഭ്യതയുടെ എളുപ്പത്തിലും സമൃദ്ധിയിലുമാണല്ലോ. അങ്ങനെ നോക്കുമ്പോൾ, മെയ്ഗ്രേ നോവലുകളത്രയും 2013 മുതൽ 2020 വരെ, പുതിയ പരിഭാഷകളിൽ, പെൻഗ്വിൻ മാസാമാസം പുറത്തിറക്കിയിട്ടുണ്ട്.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
നമ്മുടെ പതിവു കുറ്റാന്വേഷകനല്ല മെയ്ഗ്രേ. വിശാലമായ തോളുകളും തടിച്ച മുഖവും കനംകൂടിയ കഴുത്തുമുള്ള മെയ്ഗ്രേയുടെ ചുണ്ടിൽനിന്ന് ഒരു പൈപ്പ് എപ്പോഴും ഞാന്നുകിടക്കുന്നുണ്ടാകും. സ്വന്തമായൊരു കാറില്ലാത്ത അദ്ദേഹത്തിന് ഡ്രൈവിങ് അറിയാമോ എന്നും സംശയമാണ്. നടത്തവും ടാക്സിയുമായിരുന്നു ഇഷ്ടം.
ഒന്നാന്തരം തീറ്റപ്രിയനാണ്, നമുക്ക് വച്ചുവിളമ്പാൻ തോന്നിപ്പോകും. കേസന്വേഷണത്തിനിടയിൽ പാരിസിലെ തീൻശാലകളിൽ കയറി, വൈവിധ്യപൂർണമായ ഫ്രഞ്ച് ക്വിസീനും ബിയറും ആസ്വദിക്കുന്നതിൽനിന്ന് ഒന്നും അദ്ദേഹത്തെ തടയാറില്ല. മെയ്ഗ്രേയുടെ വാത്സല്യനിധിയായ ഭാര്യയാകട്ടെ അദ്ദേഹത്തെ ഊട്ടുന്നതിൽ ഒട്ടും പിശുക്കു കാണിക്കാറുമില്ല.
അന്തരീക്ഷങ്ങൾ സൃഷ്ടിക്കുന്നതിൽ അതിസമർത്ഥനായിരുന്നു സിമെനോൻ. സെൻ നദിയും പാരിസിലെ എണ്ണമില്ലാത്ത മദ്യ-നൃത്തശാലകളും ചോലമരങ്ങളുമെല്ലാം പ്രിയപ്പെട്ടതായിരുന്നു മനുഷ്യസ്നേഹിയായ മെയ്ഗ്രേക്കും അയാളുടെ സ്രഷ്ടാവിനും. ആ തരത്തിൽ ബൽസാക് “ഹ്യൂമൻ കോമഡി“ പരമ്പരയിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിനെ ചിത്രീകരിച്ചതിന് സമാനമായിരുന്നു സിമെനോൻ കഴിഞ്ഞ നൂറ്റാണ്ടിനുവേണ്ടി ചെയ്തത്. മെയ്ഗ്രേ രചനകളുടെ പ്രത്യേകത വായിച്ചറിയുകതന്നെ വേണം. കേസന്വേഷണവും പരിഹാരവുമൊന്നും സിമെനോന് വിഷയമല്ല, മിക്കവാറും നാം വിചാരിക്കുന്ന ആൾ തന്നെയായിരിക്കും കുറ്റവാളി.
യുക്ത്യനുസൃതമായി, പഴുതടച്ച പരിസമാപ്തികളുമല്ല പലപ്പോഴും. ഒരു മെയ്ഗ്രേ പുസ്തകം വായിക്കുമ്പോൾ, കുറ്റവാളി ആരെന്നുള്ളത് നമ്മുടെ ചിന്തകളിൽ അവസാനത്തേതായിരിക്കും. കാരണം ആയിരം കണ്ണുകളുള്ള മെയ്ഗ്രേയിലൂടെ മനുഷ്യൻ എന്ന പ്രഹേളികയെ മുൻവിധികളില്ലാതെ കാണാനായിരുന്നു സിമെനോന് താൽപര്യം. പ്ലോട്ടിന് പുല്ലുവിലയായിരുന്നു അദ്ദേഹം കൽപിച്ചിരുന്നത്; കഥാപാത്രങ്ങളുടെ മനഃശാസ്ത്രപരമായ ചിത്രീകരണങ്ങളിലാണ് ശ്രദ്ധയത്രയും. അതുകൊണ്ടാകാം വോൾട്ടർ ബെന്യാമിനും ആന്ദ്രേ ഷീദും മാർകേസും ഫെല്ലീനിയും പോലുള്ള ആരാധകർ അദ്ദേഹത്തിന് ഉണ്ടായിരുന്നത്. “സിമെനോൻ എന്നെ ചെക്കോവിനെ ഓർമിപ്പിക്കുന്നു“ എന്ന് ഫോക്‌നർ.
സിഗരറ്റ് കൂടുകളിലും മറ്റും നിയമപരമായ മുന്നറിയിപ്പ് ഉള്ളതുപോലെ ഓരോ മെയ്ഗ്രേ പുസ്തകത്തിന്റെ പുറംചട്ടയിലും “അകത്തുകയറിയാൽ പുറത്തിറങ്ങാനാവില്ല“ എന്നൊരു ഓർമപ്പെടുത്തൽ ഉണ്ടായിരിക്കണം. കയറിയാൽ രക്ഷപെടാനാവില്ല, ആഗ്രഹിക്കുന്നുമില്ല. ധൃതിയിൽ എല്ലാ നോവലുകളും വായിച്ചുതീർത്ത് ഒരു മെയ്ഗ്രേ-വിമുക്ത-സംഗീതയെ ഞാൻ സ്വപ്നം കാണുന്നുമില്ല. English Summary:
“Maigret and the Tall Woman“: A Deep Dive into Simenon\“s Detective Masterpiece |
|