കോട്ടയം∙ ഒരു ദിവസത്തെ വരുമാനം 20000 രൂപ!! ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരൻ ‘സെലിബ്രേഷൻ സാബു’ എന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ്
ചാർലി തോമസ് (47)നെ ചങ്ങനാശ്ശേരി എക്സൈസ് സംഘം നാടകീയമായി പിടികൂടി. നാലു കോടി വളയംകുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
വളയംകുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് വ്യാജ മദ്യ വിൽപന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻപ് നിരവധി തവണ പരിശോധനകൾ നടത്തിയെങ്കിലും മദ്യശേഖരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ കെ.ഷിജു, പ്രവീൺ കുമാർ എന്നിവർ കമ്പനി സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്. 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഹണി ബീ, സിക്സർ, സെലിബ്രേഷൻ, ഓൾഡ് ചെഫ്, കൊറിയർ നെപ്പൊളിയൻ തുടങ്ങി ഏത് ബ്രാൻഡു കസ്റ്റമർ ആവശ്യപ്പെട്ടാലും പകലെന്നൊ പാതിരാത്രിയെന്നൊ ഇല്ലാതെ കൃത്യമായി എത്തിച്ചു നൽകിയിരുന്നു.
400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു. എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആന്റ്ണി മാത്യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ആർ. രാജേഷ്, കെ. ഷിജു, സിവിൽ എക്സൈസ് ഓഫീസർ രതീഷ് കെ.നാണു, പ്രവീൺ കുമാർ , കണ്ണൻ ജി. നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ബി.ഷീബ, എക്സൈസ് ഡ്രൈവർ എസ്. സിയാദ് എന്നിവർ റെയിഡിൽ പങ്കെടുത്തു.
English Summary:
Illicit liquor trade bust in Kottayam leads to a major arrest. Excise officials seized a large quantity of fake liquor and apprehended the kingpin, disrupting a significant illegal operation. This operation highlights the ongoing efforts to combat the distribution of illicit alcohol in Kerala. |