കൊടുങ്ങല്ലൂർ ∙ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് നേരിട്ടതു ക്രൂരമർദനം. ജനനേന്ദ്രിയം മുറിച്ച നിലയിലും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലുമാണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു.
ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) ആണ് 21ന് രാവിലെ പണിക്കേഴ്സ് ഹാളിനു സമീപം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിർത്തി തർക്കത്തെ തുടർന്നു ചേർത്തലയിൽ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദർശനൻ.
നഗ്നനായി അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന സുദർശനനെ പൊലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ക്രൂരമായ ആക്രമണ വിവരം പുറത്തറിയുന്നത്. അക്രമികൾ കത്തികൊണ്ടു ശരീരത്തിൽ വെട്ടിയിട്ടുണ്ട്. കാഴ്ച നഷ്ടമായി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതര നിലയിൽ തുടരുകയാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ ബന്ധുക്കളെ കണ്ടെത്തിയത്. അരൂരിൽ താമസിച്ചിരുന്ന സുദർശനൻ ഏതാനും മാസങ്ങളായി കുത്തിയതോട് ആയിരുന്നു താമസം. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിൽ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു. കൊലപാതകത്തിന്റെ പകപോക്കലാകാം ആക്രമണത്തിനു പിന്നിലെന്നു സുദർശനന്റെ കുടുംബാംഗങ്ങൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സുദർശനന്റെ ശരീരത്തിലെ മുറിവുകൾക്ക് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന. മറ്റെവിടെയെങ്കിലും വച്ച് ആക്രമിച്ചു കൊടുങ്ങല്ലൂരിൽ റോഡരികിൽ തള്ളിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇൻസ്പെക്ടർ ബി.കെ.അരുണിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. English Summary:
Kodungallur Attack Investigation is underway following the brutal assault on a man found near a roadside. The victim, identified as a murder case accused, is currently in critical condition at the Thrissur Medical College Hospital. Police are investigating the incident as an attempted murder, suspecting it may be related to past vendettas. |
|