കോട്ടയം ∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കാൻ നീക്കം. നിലവിൽ 36 അംഗങ്ങളുള്ള സമിതിയിൽ ജനപ്രതിനിധികളായ ഏഴു പേരെ കൂടി ഉൾപ്പെടുത്താനാണ് ആലോചന. പാർട്ടി നയരൂപീകരണ സമിതികളിൽ തങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന എംഎൽഎമാരുടെ പരാതി മറികടക്കാനാണ് പുതിയ തീരുമാനം. കെപിസിസി പുനഃസംഘടന പട്ടികയ്‌ക്കൊപ്പം വിപുലീകരിച്ച രാഷ്ട്രീയകാര്യ സമിതിയിൽ അംഗങ്ങളായവരുടെ പേരുകളും പുറത്തുവിട്ടേക്കുമെന്നാണ് വിവരം. 21 അംഗങ്ങുള്ള രാഷ്ട്രീയകാര്യ സമിതി 15 പേരെ കൂടി ഉൾപ്പെടുത്തി 2024 ജനുവരിയിലാണ് അവസാനമായി വിപുലീകരിച്ചത്.   
  
 -  Also Read  ‘ലോക്ക് കൊണ്ട് അമ്മയുടെ തലയ്ക്കടിച്ചു, കൈകൾ കൂട്ടിക്കെട്ടി മുറിയിലിട്ട് പൂട്ടി; ആ പെൻഡ്രൈവിൽ പല സ്ത്രീകൾക്കൊപ്പമുള്ള ഫോട്ടോ’   
 
    
 
13 കോൺഗ്രസ് എംഎൽഎമാർ നിലവിൽ കെപിസിസി എക്സിക്യൂട്ടീവിലെ ക്ഷണിതാക്കൾ മാത്രമാണ്. വിശാല എക്സിക്യൂട്ടീവ് യോഗം വിളിക്കുന്ന ഘട്ടങ്ങളിൽ മാത്രമേ ഇവർക്ക് യോഗങ്ങളിൽ പങ്കെടുക്കാനാവൂ. അങ്ങനെ യോഗം വിളിച്ചിട്ട് വർഷങ്ങളായി. ഇതാണ് പല എംഎൽഎമാരുടെയും പരാതിയ്ക്ക് പിന്നിലെ കാരണം. എംഎൽഎമാരുടെ പരാതികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച പാർലമെന്ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.  
  
 -  Also Read  ‘മോഹന്‍ലാലിനുള്ള ആദരം ശബരിമല വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം; പിആർ പരിപാടി വെറുപ്പ് മറികടക്കാൻ’   
 
    
 
എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഹൈക്കമാൻഡിനു കൈമാറിയ ഭാരവാഹി പട്ടിക രണ്ടുദിവസത്തിനകം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി 23 പുതുമുഖങ്ങളെയാണ് കെപിസിസി തയാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രവർത്തനം വിലയിരുത്തിയ ദീപാദാസ് മുൻഷിയാണ് ഒഴിവാക്കലിൽ തീരുമാനമെടുത്തത്. 9 വൈസ് പ്രസിഡന്റുമാർ, 48 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് പട്ടിക. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നൽകിയിട്ടുളള അത്രയും എണ്ണം ഭാരവാഹികളെ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കാൻ സാധ്യതയില്ല. അന്തിമ പട്ടിക പുറത്തിറക്കുമ്പോൾ എണ്ണം കൂടാനോ കുറയാനോ സാധ്യതയുണ്ട്. വൈസ് പ്രസിഡന്റുമാരുടെ എണ്ണം പത്തിൽ കൂടുമെന്നും അഭ്യൂഹങ്ങളുണ്ട്.   
  
 -  Also Read   അച്ഛൻ പിണങ്ങിയപ്പോൾ വിജയ്ക്ക് തണലായി; കയ്യടി വാങ്ങിക്കൊടുക്കുന്ന ‘കാരണവർ’; ഫാൻസിനെ വോട്ടറാക്കിയ ടിവികെ ബുദ്ധികേന്ദ്രം; ആരാണ് ബുസി ആനന്ദ്?   
 
    
 
തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ആരെയും പിണക്കാത്ത പട്ടിക വേണം പുറത്തിറക്കേണ്ടത് എന്നാണ് സംസ്ഥാന നേതാക്കളോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്. സ്ത്രീകൾക്കും യുവാക്കൾക്കും ദലിത് വിഭാഗത്തിൽപ്പെട്ടവർക്കും അർഹമായ പ്രാതിനിധ്യം നൽകും. ഗ്രൂപ്പ് നേതാക്കൾ കൈമാറിയ പട്ടികയിൽ രണ്ട് ദിവസം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് പട്ടിക ദീപാദാസ് മുൻഷിക്ക് നൽകിയത്. കേരളത്തിലുളള സംഘടനാ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡൽഹിയിലെത്തിയ ശേഷമാകും അന്തിമപട്ടിക പുറത്തുവിട്ടേക്കുക. കെപിസിസി സെക്രട്ടറി, ഡിസിസി അധ്യക്ഷന്മാർ എന്നിവരെ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. English Summary:  
KPCC Reorganization: KPCC Reorganization is underway in Kerala with potential expansion of the political affairs committee. The latest updates suggest a focus on inclusivity and representation for various groups within the party. The new list of office bearers is expected to be released soon. |