തിരുവനന്തപുരം∙ ആയിരങ്ങളെ സാക്ഷി നിർത്തി മലയാളത്തിന്റെ മോഹന്‍ലാലിന് സംസ്ഥാന സർക്കാറിന്റെ ആദരം. \“വാനോളം മലയാളം, ലാല്‍ സലാം\“ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരവ് നിർവഹിച്ചു. മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി.
മോഹൻലാൽ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് തയ്യാറാക്കിയ ശിൽപം സമ്മാനിച്ചു. കവി പ്രഭ വർമ്മ എഴുതിയ കാവ്യപത്രം മുഖ്യമന്ത്രി മോഹൻലാലിന് സമർപ്പിച്ചു. ഗായിക ലക്ഷ്മി ദാസ് കാവ്യപത്രം ചൊല്ലി. വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ “താമരക്കുളത്തിന്റെ ലോകം” എന്ന ചിത്രം മുഖ്യമന്ത്രി മോഹൻലാലിന് സമ്മാനിച്ചു.
- Also Read ‘ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’ : രാജീവ് ചന്ദ്രശേഖർ
മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആള്‍ട്ടര്‍ ഈഗോയാണ് മോഹന്‍ലാല്‍ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്ക്രീനിലും സ്ക്രീനിനു പുറത്തും ആ സ്നേഹവും ആദരവും മലയാളികള്‍ മോഹന്‍ലാലിന് നല്‍കിപ്പോരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിജയങ്ങളുടെ മുകളിലും, മലയാള മനസിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന, ജനങ്ങളുടെ സ്വന്തം “ജീവിതാനുഭവം“ ആയിരിക്കുന്നു മോഹൻലാൽ എന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൂർണ്ണ നടൻ എന്ന് നമ്മൾ വിളിക്കുമ്പോൾ, അതൊരു വിശേഷണം മാത്രമല്ല, തലമുറകൾ അംഗീകരിച്ച സത്യമാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തിൻ്റെ ആത്മസ്പന്ദനമാണ് മോഹൻലാൽ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതുല്യ കലാകാരനായ മോഹൻലാലിന്റെ അഭിനയ വൈഭവത്തെപ്പറ്റി മലയാളികളുടെ മറ്റൊരഭിമാനമായ എം. ടി വാസുദേവൻ നായർ ഈ അഭിനയ മാതൃകയെപ്പറ്റി ഒരിക്കൽ പറഞ്ഞത് മന്ത്രി ആവർത്തിച്ചു: “ഒരു വശത്ത് അതിതീക്ഷ്‌ണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ്; മറുവശത്ത് വളരെ ലോലഭാവമുള്ള നർമ്മബോധമുള്ള കഥാപാത്രങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടാകുന്നു.”
ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, അഭിനേത്രി അംബിക എന്നിവർ മോഹൻലാലിന് ആശംസകൾ നേർന്നു.
എ.എ. റഹീം എംപി, ആൻ്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ, സംവിധായകൻ ജോഷി, അഭിനേത്രിമാരായ രഞ്ജിനി, മാളവിക മോഹനൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, തിരുവനന്തപുരം ജില്ല കലക്ടർ അനു കുമാരി ഐഎഎസ്, കെ. മധു (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), പ്രേംകുമാർ (ചെയർപേഴ്സൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി), കെ. മധുപാൽ (ചെയർപേഴ്സൻ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്), പ്രിയദർശനൻ പി.എസ്. (മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ), സി. അജോയ് (സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി) തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് ടി. കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ അരങ്ങേറി. English Summary:
Mohanlal receives honor from Kerala Government for Dadasaheb Phalke Award: The award recognizes his contribution to Indian cinema and is a source of pride for every Malayali. This achievement reaffirms the artistic value of our cinema at the national level. |