ബെംഗളൂരു∙ തുടർച്ചയായ രണ്ടാംവർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരമായി ബെംഗളൂരു. 2023ലെ കണക്കുകളാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം, 292 പേരാണ് 2023 ൽ അപകടങ്ങളിൽ മരിച്ചത്. 2022ൽ ഇത് 247 ആയിരുന്നു.
വാഹനാപകടങ്ങളിൽ 2023ൽ 915 പേരാണ് ബെംഗളൂരുവിൽ മരിച്ചത്. കാൽനടക്കാരുടെ മരണം കൂടാതെ അപകടങ്ങളിൽ 1021 പേർക്കു പരുക്കേറ്റിട്ടുമുണ്ട്. 236 കാൽനടക്കാർ മരിച്ച അഹമ്മദാബാദ് നഗരം പട്ടികയിൽ രണ്ടാമതും 201 പേർ മരിച്ച ജയ്പുർ പട്ടികയിൽ മൂന്നാമതുമാണ്.
2023ൽ ബെംഗളൂരുവിൽ 4980 വാഹനാപകടങ്ങളുണ്ടായി. മുൻ വർഷത്തെ 3822നേക്കാൾ 30.3 ശതമാനം വർധനവാണിത്. ബെംഗളൂരുവിലെ 915 വാഹനാപകട മരണങ്ങളിൽ 55 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. കാർ യാത്രികരാകട്ടെ 5 ശതമാനം മാത്രമാണ്. 64 ശതമാനം വാഹനാപകടങ്ങൾക്കും കാരണം അമിതവേഗതയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പറയുന്നു. ബെംഗളൂരു അർബൻ മേഖലയിലുണ്ടായ 838 അപകടങ്ങളിൽ 42 എണ്ണം സീബ്രാലൈനുകളിലാണ്. 188 റെസിഡൻഷ്യൽ മേഖലകളിലും 66 അപകടങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തുമാണ്. English Summary:
Bangalore leads in pedestrian deaths due to road accidents: According to the National Crime Records Bureau, 292 people died in road accidents in Bangalore in 2023, making it the city with the highest number of pedestrian fatalities in India for the second consecutive year. |