ന്യൂഡൽഹി ∙ ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ സഹായം വേണമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റുവൻ അസർ പറഞ്ഞു.
‘‘ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്. നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് അത് ചെയ്യാൻ കഴിയും’’ – റുവൻ അസർ പറഞ്ഞു. ഇസ്രയേൽ - പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച 20 ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന പദ്ധതിയിൽ ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങൾക്ക് മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഭാഗമാകാനാകുമെന്ന നിർദേശമുണ്ട്.
ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തിരുന്നു. പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്കും പശ്ചിമേഷ്യൻ മേഖലയ്ക്ക് മൊത്തത്തിലും ദീർഘകാലവും സുസ്ഥിരവുമായ സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള പ്രായോഗികമായ ഒരു വഴിയാണ് പദ്ധതി എന്നായിരുന്നു മോദിയുടെ പ്രതികരണം. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
English Summary:
India New Builder Of The World Says Israeli Ambassador: Israeli Ambassador to India, Ruven Azar, who requested India\“s help in rebuilding Israeli regions. This request aligns with the potential involvement of countries like India in reconstruction efforts following the US President\“s Gaza peace plan to end Israel Palestine Conflict and Gaza war, which Prime Minister Modi welcomed. |