കൊച്ചി ∙ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് 20ഓളം ഭാഗങ്ങൾ നീക്കം ചെയ്യാൻ നിർദേശിച ‘ഹാല്‍’ സിനിമ ഹൈക്കോടതി നേരിട്ടുകാണും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അതിനിടെ, സിനിമയുടെ ഉള്ളടക്കം മതസൗഹാർദത്തിന് ഭീഷണിയെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസും കേസിൽ കക്ഷി ചേർന്നു. ഷെയ്ൻ നിഗം നായകനായ ബിഗ് ബജറ്റ് സിനിമയിൽ നിന്ന് 20ഓളം ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
- Also Read ‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ടെ’ന്ന് സെൻസർ ബോർഡ്; ഷെയ്ൻ നിഗം ചിത്രം ‘ഹാലി’നു കുരുക്ക്
കോടതി നേരിട്ട് സിനിമ കണ്ട് തീരുമാനമെടുക്കണമെന്ന നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് (വീര) എന്നിവരുടെ ആവശ്യം ജസ്റ്റിസ് വി.ജി.അരുണ്‍ അംഗീകരിക്കുകയായിരുന്നു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള കത്തോലിക്ക കോൺഗ്രസിന്റെ ആവശ്യത്തെ സിനിമാ നിര്‍മ്മാതാക്കള്‍ എതിര്‍ത്തില്ല. തുടർന്ന് കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. സിനിമയുടെ ഉള്ളടക്കം മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നാണ് കത്തോലിക്ക കോൺഗ്രസിന്റെ നിലപാട്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. സിനിമയിൽ താമരശ്ശേരി ബിഷപ്പിനെ ‘ലൗ ജിഹാദി’ന്റെ പിന്തുണക്കാരനായി കാണിക്കുന്നുണ്ട്. ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീർത്തി ഉണ്ടാക്കും. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ട ഉണ്ടെന്നുമാണ് കത്തോലിക്കാ കോൺഗ്രസിന്റെ ആരോപണം.
- Also Read ‘ഒരാളുടെ പേരു പറഞ്ഞാൽ, തെളിവില്ലാത്തിടത്തോളം അതും തെറ്റല്ലേ?; ബൾട്ടി മാത്രമല്ല ഹാൽ എന്ന സിനിമയും കട്ട് ചെയ്തു’
ചലച്ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന \“ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’, ‘ആഭ്യന്തര ശത്രുക്കൾ’, ‘ഗണപതിവട്ടം’ അടക്കമുള്ള സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. സാംസ്കാരിക സംഘടനകളെ ഇകഴ്ത്തിക്കാണിക്കുന്നതാണ് ഈ രംഗങ്ങളെന്നാണ് സെൻസർ ബോർഡിന്റെ അഭിപ്രായം. ചിത്രത്തിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. തങ്ങൾ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നുമാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ അക്രമദൃശ്യങ്ങളോ നഗ്നത പ്രദർശിപ്പിക്കലോ ഒന്നുമില്ലെന്നും ആരെയെങ്കിലും മോശമാക്കുകയോ ശത്രുതയുളവാക്കുകയോ ചെയ്യുന്നില്ലെന്നും ഹർജിയിൽ ചിത്രത്തിന്റെ അണിയറക്കാർ പറയുന്നു. രസകരമായ ഒരു പ്രണയ ചിത്രമാണിതെന്നും ഹർജിക്കാർ പറയുന്നു. ജെ.എസ്.കെ സിനിമയുടെ പേര് മാറ്റണമെന്ന് അടക്കമുള്ള സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ നേരത്തെ വിവാദമായിരുന്നു. ഒടുവിൽ ബോർഡിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് സിനിമ പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ‘ഹാൽ’ റിലീസ് ചെയ്യാനായിരുന്നു നിർമാതാക്കളുടെ പദ്ധതി. English Summary:
Kerala High Court to Review \“Hal\“ Movie: Hal Movie is facing controversy due to censor board cuts and religious concerns. The film, starring Shane Nigam, is being reviewed by the High Court after the producers challenged the censor board\“s demands. |