LHC0088 Publish time 1 hour(s) ago

സർക്കാരേ, ഇവിടേക്ക് ഒന്നു നോക്കണം: ‘പ്ലാസ്റ്റിക് ഷീറ്റ് ഷെഡിൽ ഇനിയെത്ര കാലം കഴിയണം ഞങ്ങൾ?’

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/malappuram/images/2026/3/4/vaniyampuzha-flood-victims-shelter-1.jpg?w=1120&h=583



എടക്കര ∙ ‘വാണിയമ്പുഴ മലപ്പുറം ജില്ലയിലും മുണ്ടക്കൈ, ചൂരൽമല വയനാട് ജില്ലയിലും ആണെങ്കിലും രണ്ടും കേരളത്തിൽ തന്നെയല്ലേ?’:– മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഊരിലെ ആദിവാസികളുടെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇവരെ പ്രേരിപ്പിച്ചത് പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അവഗണനയാണ്. മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ആദിവാസി ഊരിൽനിന്നു കാട്ടിലൂടെ 10 കിലോമീറ്റർ ദൂരം നടന്നാൽ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്താം. ആനക്കൂട്ടം വഴിമുടക്കിയില്ലെങ്കിൽ, കുമ്പളപ്പാറയും പരപ്പൻപാറയും കടന്ന് ഒന്നര മണിക്കൂർ അതല്ലെങ്കിൽ രണ്ടു മണിക്കൂർ സമയം മതി.‌ 10 കിലോമീറ്ററിനുള്ളിലാണ്, പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിച്ചതെന്ന് ഇവരുടെ ആരോപണം.

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽപെട്ടവരുടെ മൃതശരീരങ്ങൾ ചാലിയാറിലൂടെ ഒഴുകിയെത്തിയപ്പോൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ് ഇവിടത്തെ ആദിവാസികൾ. ചാലിയാറിന്റെ തീരങ്ങളിലാണ് ഇവരുടെയെല്ലാം താമസം. 2019 ഓഗസ്റ്റ് 8ന് ഉണ്ടായ പ്രളയത്തിൽ വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ, തണ്ടൻകല്ല് എന്നീ ഊരുകളിലെ നൂറോളം കുടുംബങ്ങൾക്കാണ് വീടും ജീവനോപാധിയും ഉൾപ്പെടെ എല്ലാം നഷ്ടമായത്. ചാലിയാർ ആർത്തലച്ചെത്തിയപ്പോഴുണ്ടായ അപകടസാധ്യത മുന്നിൽകണ്ട് എല്ലാം ഉപേക്ഷിച്ച് കാട് കയറിയതുകൊണ്ട് ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ല എന്നുമാത്രം. ഇവർ കാട്ടിനുള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ ഷെഡുകളിൽ കഴിച്ചുകൂട്ടാൻ തുടങ്ങിയിട്ട് 6 വർഷം പിന്നിട്ടു.

എത്രകാലം ഇനിയും ഇങ്ങനെ കഴിയേണ്ടി വരുമെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ മറുപടിയുമില്ല. വാണിയമ്പുഴ ഊരിലെ 33 കുടുംബങ്ങൾക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമിയുടെ വനാവകാശം നൽകുക മാത്രമാണ് ഇതുവരെ ഉണ്ടായത്. വാണിയമ്പുഴ ഊരിലെ തന്നെ ഒൻപത് കുടുംബങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ ഇല്ലെന്ന കാരണത്താൽ ഭൂമിയുടെ വനാവകാശം നൽകിയിട്ടുമില്ല. ഭൂമിയുടെ വനാവകാശം ലഭിച്ചവർക്ക് ഇനി വീടുകൾ അനുവദിക്കണം. അതിനുള്ള നടപടി ഒന്നുമായിട്ടില്ല. തണ്ടൻകല്ല് ഊരിലെ 32 കുടുംബങ്ങൾ മുണ്ടേരി ഫാമിനുള്ളിൽ ഉപയോഗശൂന്യമായി കിടന്ന ക്വാർ‍ട്ടേഴ്സുകളിലാണ് താമസിച്ചുവരുന്നത്. ഇവരുടെ പുനരധിവാസത്തിന് ഇതുവരെ ഭൂമി കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല. സർക്കാരിൽനിന്നു നീതി ലഭിക്കാത്തതിനാൽ ആദിവാസികൾ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി വൈകുകയാണെന്നാണ് ആദിവാസികൾ പറയുന്നത്. English Summary:
Plight of nearly a hundred tribal families in Vaniyampuzha and surrounding hamlets who lost everything in the 2019 floods and have been living in plastic sheet shelters for six years. Despite court orders, rehabilitation efforts are significantly delayed, leaving these communities in a state of neglect.
Pages: [1]
View full version: സർക്കാരേ, ഇവിടേക്ക് ഒന്നു നോക്കണം: ‘പ്ലാസ്റ്റിക് ഷീറ്റ് ഷെഡിൽ ഇനിയെത്ര കാലം കഴിയണം ഞങ്ങൾ?’