cy520520 Publish time 1 hour(s) ago

ഏലം കർഷകനായ അച്ഛന്റെ മകൻ; ലക്ഷ്യം പിഴയ്ക്കാത്ത അർജുനൻ; എയ്തിട്ട നേട്ടങ്ങൾ‌ തൃശൂരിന്

https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur//images/2026/2/28/collector-arjun-pandiyan.jpg?w=1120&h=583



തൃശൂർ ∙ ഭരണ നിർവഹണത്തിനൊപ്പം സാമൂഹിക–സേവന രംഗങ്ങളിലെ ഫലപ്രദമായ ഇടപെടലുകളിലൂടെ തൃശൂരിന്റെ ഹൃദയം കീഴടക്കി കലക്ടർ അർജുൻ പാണ്ഡ്യൻ ജില്ലയോടു വിടപറയുന്നു. 2024 ജൂലൈയിൽ തൃശൂരിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹം മികച്ച കലക്ടർക്കുള്ള സംസ്ഥാന വനിതാ–ശിശു വികസന വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പുരസ്കാരങ്ങൾ നേടിയാണ് കാസർകോട്ടേക്കു സ്ഥലം മാറുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച കലക്ടറേറ്റിനുള്ള പുരസ്കാരവും തൃശൂർ നേടിയിരുന്നു. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ പുഞ്ചിരിയുണ്ട്. ഇടുക്കി ഏലപ്പാറ സ്വദേശിയായ അർജുൻ പാണ്ഡ്യൻ 2017 ബാച്ച് ഉദ്യോഗസ്ഥനാണ്.

ഏലം കർഷകനായ അച്ഛൻ പാണ്ഡ്യന്റെയും അങ്കണവാടി ജീവനക്കാരിയായ അമ്മ ഉഷാകുമാരിയുടെയും ലാളിത്യം ജീവിതത്തിലും പുലർത്തുന്ന അദ്ദേഹം, ജില്ലയിൽ വിവിധ ജനസൗഹൃദ ഭരണ നടപടികൾ ശക്തിപ്പെടുത്തി ഒട്ടേറെപ്പേർക്ക് ആശ്രയവും ആശ്വാസവുമായി. ജില്ലയിലെ ദീർഘകാല പട്ടയ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മികച്ച ഭരണ നേതൃത്വത്തിന്റെ ഉദാഹരണമാണ്. വിവിധ അദാലത്തുകൾ വഴി പരാതികൾ ഫയലുകളിൽ കുടുങ്ങാതെ പരിഹാരം കണ്ടെത്തുകയും ഇതുവഴി മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ ജില്ലയുമായി ബന്ധപ്പെട്ട ലഭിച്ച പരാതികളിൽ 96% പരിഹരിക്കാനും കഴിഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചയ്ക്കു രണ്ടു മണിക്കൂർ പൊതുജനങ്ങളെ കാണാൻ പ്രത്യേകമായി സമയം കണ്ടെത്തിയിരുന്നു. 2025–ലെ തൃശൂർ പൂരം നടത്തിപ്പിനു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനങ്ങളും കയ്യടി നേടി.

നേട്ടങ്ങൾ ഓട്ടത്തിലും
നല്ലൊരു ദീർഘദൂര ഓട്ടക്കാരൻ കൂടിയാണ് അർജുൻ പാണ്ഡ്യൻ. ജില്ലയിൽ നടന്ന വിവിധ മാരത്തണുകളിൽ മികച്ച സമയത്തോടെയാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. പാലപ്പിള്ളിയിൽ നടന്ന 12 കിലോമീറ്റർ മാരത്തണിൽ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനോടൊപ്പം ഓടിയത് കായികക്ഷമതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻകൂടി വേണ്ടിയായിരുന്നു. പർവതാരോഹകൻ കൂടിയായ അദ്ദേഹം സൈക്കിൾ റേസുകളിലും പങ്കാളിയായി. വിദ്യാർഥികളുടെ കലക്ടർ ബ്രോ ആയിരുന്നു അദ്ദേഹം. ചേംബറിൽ സ്കൂൾ വിദ്യാർഥികളുമായി നടത്തുന്ന ‘മീറ്റ് ദ് കലക്ടർ’ പരിപാടിയിലൂടെ ഒട്ടേറെ കുട്ടികളുമായി സംവദിച്ചു. മലയാള മനോരമ വിജയദശമി നാളിൽ നടത്തുന്ന വിദ്യാരംഭം ചടങ്ങിൽ രണ്ടു തവണ അദ്ദേഹം ഗുരുവായിരുന്നു. മനോരമ, കുഞ്ഞുങ്ങൾക്കു വേണ്ടി നടത്തിയ കളിപ്പാട്ടം പദ്ധതി, നല്ലപാഠം പുരസ്കാര സമർപ്പണം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിലും പങ്കെടുത്തു.

ടോളും യാത്രാദുരിതവും
ദേശീയപാത 544–ലെ അടിപ്പാത നിർമാണ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി ടോൾ കമ്പനിയെ പാലിയേക്കര ടോൾ പിരിവിൽ നിന്ന് വിലക്കിയ കലക്ടറുടെ നടപടി വാർത്തകളിൽ ഇടം നേടിയിരുന്നു. യാത്രാ ദുരിതത്തിനെതിരെ ദേശീയപാത അതോറിറ്റിക്കെതിരെ നടപടികൾ സ്വീകരിച്ച അദ്ദേഹം യാത്രക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമഗ്ര റിപ്പോർട്ടും നൽകിയിരുന്നു. ഇതോടൊപ്പം പലഘട്ടങ്ങളിലും ഗതാഗത പ്രശ്നമുള്ള സ്ഥലങ്ങളിലെല്ലാം നേരിട്ടെത്തി പരിശോധനയും നടത്തി. ഹെവി ലൈസൻസ് സ്വന്തമാക്കിയതും തൃശൂരുകാരനായിരിക്കുമ്പോഴാണ്. അടിസ്ഥാന സൗകര്യ വികസനം, ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, വിനോദസഞ്ചാര മേഖലയിലെ മാറ്റങ്ങൾ, കലക്ടറേറ്റിലെ ജനസൗഹൃദ നവീകരണ പദ്ധതികൾ എന്നിവയും അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമാണ്. ADVERTISEMENT Go AD-FREE

കൂടെ മുതൽ തിരികെ വരെ
കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നടപ്പാക്കിയ വിവിധ പദ്ധതികളായ കൂടെ, മീറ്റ് ദ് കലക്ടർ, കനവ്, ഐ ആം യുവർ സാന്റാ, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പേരന്റ് അപ്പ്, തിരികെ തുടങ്ങിയവ ശ്രദ്ധേയമായി. മാതൃകാപരമായ പദ്ധതികളായിരുന്നു ഇവയെല്ലാം. English Summary:
Thrissur Collector Arjun Pandiyan is bidding farewell to the district after winning state awards for his effective interventions in administration and social service. His tenure saw significant achievements in public grievance redressal and infrastructure development, making him a beloved figure among the residents.
Pages: [1]
View full version: ഏലം കർഷകനായ അച്ഛന്റെ മകൻ; ലക്ഷ്യം പിഴയ്ക്കാത്ത അർജുനൻ; എയ്തിട്ട നേട്ടങ്ങൾ‌ തൃശൂരിന്