പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയ്ക്ക് 10 മിനിട്ട് മാത്രം; അതിവേഗ റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കുമോ?
https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2026/2/28/e-sreedharan-high-speed-rail.jpg?w=1120&h=583പത്തനംതിട്ട ∙ സ്ഥലമെടുപ്പ് അധികം വേണ്ടാത്ത, ഉയരം കൂടിയ അതിവേഗ റെയിൽപാതകളിലൂടെയാവുമോ പത്തനംതിട്ട ജില്ലയുടെ ഭാവി തെളിയുക?നിലവിൽ കേവലം 6 കിലോമീറ്റർ മാത്രം റെയിൽപ്പാതയുള്ള ജില്ലയ്ക്ക് പ്രതീക്ഷയുടെ ചൂളംവിളിയുമായി കേരള ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ പ്രഖ്യാപനം വന്നതോടെയാണ് ഇത്. മെട്രോമാൻ ഇ.ശ്രീധരൻ പുറത്തുവിട്ട പുതിയ രൂപരേഖ പ്രകാരം നിർദിഷ്ട അതിവേഗ റെയിൽവേ കൊട്ടാരക്കരയിൽ നിന്ന് അടൂരിനു കിഴക്കു ഭാഗത്തു കൂടി പത്തനംതിട്ടയിൽ എത്തി അവിടെ നിന്ന് ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി തിരുവല്ലയിൽ എത്തി കോട്ടയത്തേക്ക് പോകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലും തിരുവല്ലയിലും ഓരോ മിനുട്ടാണ് സ്റ്റോപ്പ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 465 കി.മീ.യുടെ ഏകദേശം 10%ഭാഗം ജില്ലയിലൂടെയാവും. കേരളത്തിന്റെ റെയിൽ ഭൂപടത്തിൽ ഇനിയും ഇടം പിടിച്ചിട്ടില്ലാത്ത പ്രദേശത്തിന്റെ സാധ്യതകളുടെ ഉള്ളറകളിലേക്കാവും പുതിയ പാത സുസ്ഥിര വികസനത്തിന്റെ കുതിപ്പ് എത്തിക്കുക.
നാലു പുഴകൾ കടന്ന് ജില്ലയിലൂടെ യാത്ര
ഇരട്ടപ്പാതയായി ലൈൻ നിർമിക്കുന്ന സമയത്ത് എടുക്കുന്ന ഭൂമി പിന്നീട് ഉടമകൾക്കു തിരികെ നൽകുന്ന രീതിയിലാവും നിർമാണം എന്ന് ഇ. ശ്രീധരൻ പറയുന്നു. സൗരോർജ പാനലുകളും സ്ഥാപിക്കും. തിരുവനന്തപുരത്തു നിന്ന് കൊല്ലം വഴി കൊട്ടാരക്കര എത്തുന്ന ലൈൻ കല്ലടയാറും അച്ചൻകോവിലാറും കടന്നാവും പത്തനംതിട്ട നഗരത്തിന്റെ തീർഥാടക സാധ്യതകളിലേക്ക് വാതിൽ തുറക്കുക. ഇത് എംസി റോഡിന്റെ കിഴക്കുഭാഗത്തുള്ള ജനസാന്ദ്രത കുറഞ്ഞ ഭൂപ്രദേശത്തു കൂടിയാകാനാണ് സാധ്യത.
പത്തനംതിട്ടയ്ക്കും തിരുവല്ലയ്ക്കുമിടയിൽ സ്റ്റോപ്പുകളില്ലാത്തതിനാൽ ജനവാസമേഖല വിട്ടുള്ള അലൈൻമെന്റാവും പരിഗണിക്കുക. ഉപഗ്രഹ സംവിധാനത്തിലൂടെ ഇത് കണ്ടെത്തുന്ന പ്രാഥമിക സർവേ നടക്കണം. പമ്പാനദിയും മണിമലയാറും കടന്ന് തിരുവല്ലയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നിലവിലുള്ള ലൈനിനു സമാന്തരമായി കോട്ടയത്തേക്ക് പോകും.
ജില്ലയുടെ വർധിച്ച ജനസാന്ദ്രത കണക്കാക്കുമ്പോൾ ഇത്തരം വികസന പദ്ധതികൾ എത്രത്തോളം തൽസ്ഥിതിക്ക് യോജിച്ചവിധം നടപ്പിലാക്കാം എന്നതിലാണ് കാര്യം. ഏകദേശം45 കിമീയോളം ജില്ലയിലൂടെ കടന്നുപോകുമ്പോൾ പൂർണമായും തൂണുകളിലാവും നിർമാണം. മണിക്കൂറിൽ 200 കിമീ വേഗത്തിൽ മിന്നിപ്പായുന്ന വേഗ ട്രെയിനിൽ പത്തനംതിട്ടയിൽ നിന്ന് ഏകദേശം 9 മിനിട്ടുകൊണ്ട് തിരുവല്ല എത്താനാവും. 100രൂപയിൽ താഴെയാവും ടിക്കറ്റ്. തിരുവനന്തപുരം– എറണാകുളം യാത്രക്കൂലി 440രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ADVERTISEMENT Go AD-FREE
ശുദ്ധവായു– സൗരോർജ സാധ്യതയ്ക്കൊപ്പം മെഡിക്കൽ–ടൂറിസം– വിദ്യാഭ്യാസ ഹബ് സാധ്യത
ഭാവിയിൽ നിർദിഷ്ട ചെറുവള്ളി വിമാനത്താവളം യാഥാർഥ്യമായാൽ അതിലേക്കുള്ള ഇടനാഴിയും വികസിപ്പിക്കേണ്ടി വന്നേക്കാം. ചെങ്ങന്നൂർ– പമ്പ മോണോ റെയിൽ എന്ന ആശയത്തിനും ഇ. ശ്രീധരൻ ഏറെ താൽപ്പര്യം പ്രകടിപ്പിക്കുന്നു. നിലവിൽ എറണാകുളം, തൃശൂർ പ്രദേശത്തേക്ക് കാറിൽ പോകുന്ന യാത്രക്കാരെ ട്രെയിനിലേക്ക് ആകർഷിക്കാനാവുമെന്നതാണ് ഇതിന്റെ മെച്ചം. നിലവിൽ വന്ദേഭാരതിന് ഏറ്റവുമധികം ബുക്കിങ് ഉള്ളത് കേരളത്തിലാണ്. രാജ്യത്തിന്റെ തീർഥാടക റെയിൽ ഭൂപടത്തിൽ ജില്ലയെ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ താൽപ്പര്യവും പദ്ധതിക്കു പിന്നിലുണ്ട്.
ശുദ്ധവായുവും ശുദ്ധജലവും ഏറെയുള്ള ജില്ലയിലേക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ– ടൂറിസ– ഗവേഷണ സ്ഥാപനങ്ങളും തുറക്കാനും സ്പീഡ് റെയിലുമായുള്ള ബന്ധം സഹായകമാകും. പരിസ്ഥിതി സൗഹൃദമായ സൗരോർജം ഉപയോഗിച്ചാവും റെയിൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിർമാണത്തിന് ആവശ്യമായ വിഭവങ്ങളുടെ ലഭ്യത എവിടെ നിന്ന് എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. ADVERTISEMENT Go AD-FREE English Summary:
The Kerala High-Speed Rail project, proposed by E. Sreedharan, promises to connect Pathanamthitta to Thiruvalla in just 10 minutes via an elevated line. This new eco-friendly route aims to boost the district\“s development by enhancing its potential as a pilgrim, tourism, and education hub.
Pages:
[1]