ആക്കുളം-ചേറ്റുവ ജലപാത: ചിലക്കൂർ തുരങ്കത്തിനു പുതുജീവൻ; ടൂറിസം മേഖലയ്ക്ക് ഉണർവാകും
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2026/2/26/chilakkur-thurangam.jpg?w=1120&h=583വർക്കല∙ പശ്ചിമ തീര കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യഘട്ടം ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുമ്പോൾ പിന്നിടുന്നത് ചിലക്കൂർ തുരങ്കം എന്ന കടമ്പ. ആക്കുളം-ചേറ്റുവ ജലപാത സഞ്ചാരയോഗ്യമാക്കുന്നതിലെ പ്രധാന തടസ്സമായിരുന്നു തുരങ്കത്തിന്റെ നവീകരണം. തിരുവിതാംകൂർ രാജഭരണകാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനുമായി ജലപാത നിർമിച്ചത്.
തിരുവനന്തപുരത്തെ വള്ളക്കടവ് മുതൽ വർക്കല വരെ പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി 1824 ലാണ് പാർവതി പുത്തനാർ എന്ന ജലപാത നിർമിച്ചത്. വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലപാതയുടെ നിർമാണം ആരംഭിച്ചത്. ജലപാതയുടെ തുടർനിർമാണത്തിൽ വർക്കല കുന്ന് വലിയ കടമ്പയായി. പരിഹരമായി 1876 ൽ ശിവഗിരിയിലും ചിലക്കൂരിലും രണ്ട് തുരങ്കങ്ങൾ നിർമിച്ചു. ഇന്ത്യയിൽ ഇന്നും തുരങ്കമുള്ള ഒരേയൊരു ജലപാത വർക്കലയിലാണ്. 722 മീറ്ററാണ് ശിവഗിരി തുരങ്കത്തിന്റെ നീളം.
ചിലക്കൂർ തുരങ്കത്തിൻറെ ദൈർഘ്യം 340 മീറ്ററും. വർക്കല തുരപ്പിൻറെ നിർമാണ ശേഷം ഈ ജലപാതയിലൂടെയുള്ള ഗതാഗതവും ചരക്ക് നീക്കവും സുഗമമായി നടന്നു. പിന്നീട് റോഡ്, റെയിൽ ഗതാഗതത്തിന് പ്രാധാന്യം വന്നതോടെ ജലപാത യാത്രായോഗ്യമല്ലാതായി. 1960 വരെ തുരങ്കം ഉപയോഗത്തിലിരുന്നു. പിന്നീട് ചെളിയും കാട്ടുചെടികളും നിറഞ്ഞു തുരങ്കം ഉപയോഗശൂന്യമായി. 2006-07 കാലത്ത് തുരങ്കം ശുചീകരിച്ച് ജലനിരപ്പ് ക്രമീകരിച്ച് ചെറിയ വള്ളങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ താൽക്കാലികമായി ഒരുക്കി.
ചിലക്കൂർ തുരങ്കപാതയിൽ ദൃശ്യവിരുന്നായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ
വർക്കല∙ വിഡിയോ മാപ്പിങ് സാങ്കേതിക വിദ്യയിലൂടെ വിനോദസഞ്ചാരികൾക്കു ലൈറ്റ് ആൻഡ് സൗണ്ട് ഷോ ദൃശ്യവിരുന്നൊരുക്കുന്ന രാജ്യത്തെ ആദ്യ തുരങ്കപാതയായി ചിലക്കൂർ മാറും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, ടൂറിസം കേന്ദ്രങ്ങൾ, സാംസ്കാരിക പൈതൃകം തുടങ്ങിയവയും പ്രതിപാദിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉൾപ്പെടുന്ന 20 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബോട്ട് സിയാൽ പുറത്തിറക്കും. 4.5 കോടി രൂപ ചെലവിലാണ് ഇത് നടപ്പാക്കിയത്.English Summary:
The Varkala canal project, a crucial part of the West Coast Canal scheme, is set to open its first phase, overcoming the significant hurdle of the Chilakkoor tunnel\“s renovation. This historical waterway, originally built for cargo and transport during the Travancore kingdom, is now poised to offer a unique light and sound show, making the Chilakkoor tunnel the first in the country to feature such an attraction.
Pages:
[1]