‘‘ചെറുപുഴ.. താബോർ, താബോർ’’: ബസിലേക്ക് ആളെ വിളിച്ചുകയറ്റി അബൂബക്കറും അഭിലാഷും; അഭിനന്ദനപോസ്റ്റുമായി മന്ത്രി
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kannur/images/2026/2/25/kannur-payyannur-abhilash.jpg?w=1120&h=583പയ്യന്നൂർ ∙ ‘ഇതുപോലെയുള്ള ജീവനക്കാർ കൂടെ ഉള്ളപ്പോൾ കെഎസ്ആർടിസി ലാഭത്തിലേക്കല്ലാതെ വേറെയെവിടെ പോകാനാ’ മന്ത്രി ഗണേഷ് കുമാറിന്റെ വൈറലായ ഫെയ്സ്ബുക് പോസ്റ്റാണിത്.
പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ വിളിച്ചുകയറ്റുന്ന പയ്യന്നൂർ ഡിപ്പോയിലെ കെ.സി.അബൂബക്കറിന്റെയും ഡ്രൈവർ വി.എം.അഭിലാഷിന്റെയും വിഡിയോയും ചേർത്ത് അവരെ അഭിനന്ദിച്ചുള്ള പോസ്റ്റാണ് വൈറലായത്. 1999ൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ചേർന്ന തളിപ്പറമ്പ് വായാട് സ്വദേശി അബൂബക്കർ 3 വർഷമായി പയ്യന്നൂർ - ചെറുപുഴ - താബോർ ബസിലെ കണ്ടക്ടറാണ്.
മലയോരത്തേക്കുള്ള ഓരോ യാത്രക്കാരും അബൂബക്കറിന് സുപരിചിതമാണ്. ബസ് സ്റ്റാൻഡിൽ ബസ് എത്തിയാൽ പുറപ്പെടുന്നത് വരെ പുറത്തിറങ്ങി ഉച്ചത്തിൽ ചെറുപുഴ, താബോർ എന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാരെ തന്റെ ബസിലേക്ക് വിളിച്ചുകയറ്റും. പ്രായമായവരെ ബസിൽ കയറാൻ സഹായിക്കും. യാത്രക്കാരുടെ കയ്യിലുള്ള ലഗേജ് വാങ്ങി സീറ്റിനടുത്ത് എത്തിച്ച് കൊടുക്കും.
യാത്രക്കാർ ഇറങ്ങുമ്പോഴും അവരെ സഹായിക്കും. ബസ് സ്റ്റാൻഡ് വിട്ടാൽ ഓരോ സ്റ്റോപ്പിലും ബസ് നിർത്തുമ്പോൾ ഡോറിനടുത്തുവന്ന് വിളിച്ച് പറയും. ഡ്രൈവർ വി.എം.അഭിലാഷും അബൂബക്കറിനൊപ്പം ചേരും. അഭിലാഷ് താബോർ ചട്ടിവയൽ സ്വദേശിയാണ്. മറ്റ് കണ്ടക്ടർമാരും ഡ്രൈവർമാരും ഇപ്പോൾ അബൂബക്കറിന്റെയും അഭിലാഷിന്റെയും പാത പിന്തുടരുന്നുണ്ട്. വരുമാനത്തിൽ പയ്യന്നൂർ ഡിപ്പോ ഏറെ മുന്നിലാണ്. ADVERTISEMENT Go AD-FREE
Pages:
[1]