ഇവിടെ എവിടെയാ രേഖകളിൽ പറയുന്ന ആ വീട്? ഇതിനെയാണോ നമ്മൾ വീട് എന്ന് പറയുന്നത് ?
https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2026/2/21/thr-housing.jpg?w=1120&h=583കല്ലൂർ ∙ മേൽക്കൂരയിലെ ഓടും കഴുക്കോലും മിക്കയിടത്തും കാണാനില്ല. ചുമരുകൾ വിണ്ടുപൊളിഞ്ഞിരിക്കുന്നു. വാതിലുകളുടെയും ജനലുകളുടെയും കാര്യവും കഷ്ടം. പെട്ടെന്ന് നോക്കിയാൽ തകർന്ന വീടിന്റെ ശേഷിപ്പാണെന്ന് തോന്നും. ഏതുനിമിഷവും നിലംപൊത്താവുന്ന അടച്ചുറപ്പില്ലാത്ത വീടിനു താഴെ ഭയത്തോടെ കഴിയുകയാണ് റോസി. രേഖകളിലെ പിശക് കാരണം വീടെന്ന സ്വപ്നം നടക്കാതെ പോയ ഒരമ്മയുടെ കഥയാണ്.
തൃക്കൂർ പഞ്ചായത്ത് 13-ാം വാർഡിൽ തനിച്ച് താമസിക്കുന്ന പുല്ലുപറമ്പൻ പരേതനായ ആന്റണിയുടെ ഭാര്യ റോസിക്കാണ് (70) വീട് നിഷേധിക്കപ്പെടുന്നത്; കാരണം സർക്കാർ രേഖകളിൽ ഇവർക്ക് വീടുണ്ട്. സർക്കാർ ഭവന നിർമാണ പദ്ധതികളിലൊന്നായ പിഎംഎവൈ പട്ടികയിൽ 165 പേരിൽ 58-ാം നമ്പറിൽ ഉൾപ്പെട്ടെങ്കിലും വീട് അനുവദിക്കുന്ന സമയമെത്തിയപ്പോൾ തൊഴിൽകാർഡിൽ വീടുണ്ട് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടു. ലിസ്റ്റിൽ തടസ്സങ്ങളില്ലാത്ത മറ്റെല്ലാവർക്കും വീട് ലഭ്യമാക്കാനുള്ള നടപടികൾ തുടരുന്നുണ്ടെങ്കിലും റോസിക്ക് പദ്ധതിയിൽ വീട് ലഭിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് റോസിയുടെ വീട് വാസയോഗ്യമല്ലെന്ന് കണ്ടെത്തി മാറിത്താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്.തകർന്ന കൂരയ്ക്കുള്ളിലെ താമസം ഒഴിവാക്കാൻ നാട്ടുകാരും ബന്ധുക്കളും റോസിയോട് സ്‌നേഹപൂർവം ആവശ്യപ്പെട്ടതോടെ ഇപ്പോൾ അന്തിയുറങ്ങാൻ സമീപത്തെ മറ്റൊരു വീട്ടിലേക്ക് പോകും. പക്ഷെ, പകൽ മിക്കപ്പോഴും റോസി ഈ വീട്ടിലെത്തും.
ഒരു മകനും മകളും ഉണ്ടെങ്കിലും അവർ വേറെയാണ് താമസം. കേന്ദ്ര സെർവറിൽ തെറ്റായി രേഖപ്പെടുത്തിയതോടെ ലിസ്റ്റിൽ ഇനി ഉൾപ്പെടുത്താൻ സാങ്കേതികപ്രശ്‌നമുണ്ടെന്നാണ് തൃക്കൂർ പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നത്. പഞ്ചായത്ത് തലത്തിൽ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും ഇവർ പറയുന്നു. പിഎംഎവൈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇവർക്ക് വീട് ലഭിച്ചുവെന്ന് രേഖകളിൽ വരാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും എത്രയും വേഗം ഇവർക്ക് പുതിയ വീട് ലഭ്യമാക്കാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം സൈമൺ നമ്പാടൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ADVERTISEMENT Go AD-FREE English Summary:
This is a story about a woman facing a housing crisis due to errors in government records, preventing her from accessing housing schemes. Despite being listed for a PM Awas Yojana house, she was excluded because records incorrectly stated she already owned a home, leaving her in a dilapidated dwelling.
Pages:
[1]