Chikheang Publish time 1 hour(s) ago

നിർമിതബുദ്ധി ‘കുമിള’ വീണ്ടും; യുഎസ് വിപണി ചോരപ്പുഴ, ഐടിക്ക് കണ്ണീർ, തായ്‍വാന്റെ തീരുവ വെട്ടി ട്രംപ്, സ്വർണം വൻ ഇടിവിൽ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/4/2/donald-trump.jpg?w=1120&h=583



UPDATE AT 8AM
അമേരിക്കൻ ഓഹരി വിപണിയെ ചോരക്കളമാക്കി വീണ്ടും ‘നിർമിതബുദ്ധി കുമിള’യുടെ (എഐ ബബിൾ) ആക്രമണം. ഐടി/ടെക് ഓഹരികളാകെ കണ്ണീർപ്പുഴയായി. നഷ്ടക്കാറ്റ് ഏഷ്യയിലും ആഞ്ഞുവീശുകയാണ്. ഇന്നലെ കനത്ത നഷ്ടത്തിലേക്ക് വീണ ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾ ഇന്നും സമ്മർദത്തിലാകുമെന്ന് ഏറക്കുറെ ഉറപ്പായി.

ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി കമ്പനികളുടെ യുഎസിലെ ‘അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്സ്’ (എഡിആർ) 10% വരെയാണ് ഇന്നലെ ഇടിഞ്ഞത്. ഇത് ഇന്ത്യൻ വിപണിക്ക് നൽകുന്നത് ശുഭസൂചനയല്ല. ഇന്നലെ മാത്രം നിഫ്റ്റി ഐടി സൂചിക 6 ശതമാനത്തിനടുത്ത് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ നഷ്ടം 14.1 ശതമാനമാണ്. ഏതാണ്ട് 52 ബില്യൻ ഡോളറാണ് (4.7 ലക്ഷം കോടി രൂപ) ഇതുവഴിയുണ്ടായ നഷ്ടം. വിദേശ കമ്പനികളുടെ ഓഹരികൾ അമേരിക്കയിൽതന്നെ വാങ്ങാനും ട്രേഡ് ചെയ്യാനും അവസരം നൽകുന്ന സൗകര്യമാണ് എഡിആർ.

തായ്‍വാന്റെ തീരുവ വെട്ടി ട്രംപ്

ഇതിനിടെ, യുഎസും തായ്‍വാനുമായി വ്യാപാരക്കരാറിലെത്തിയ വാർത്തകൾ പുറത്തുവന്നതും ആഗോള ഓഹരി വിപണികളുടെ പ്രകടനത്തെ സ്വാധീനിക്കും. തായ്‍വാന്റെ പകരംതീരുവ യുഎസ് 20ൽ നിന്ന് 15 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന എതിരാളികൾക്ക് തുല്യമായി ഇപ്പോൾ തായ്‍വാന്റെ തീരുവയും. അതേസമയം ഇന്ത്യ, ചൈന തുടങ്ങിയവയേക്കാൾ കുറവുമാണ്. ഇന്ത്യയ്ക്ക് 18%, ചൈനയ്ക്ക് 30% എന്നിങ്ങനെയാണ് തീരുവ.

കരാർ പ്രകാരം തായ്‍വാൻ വൻതോതിൽ യുഎസിന്റെ ഉൽപന്നങ്ങൾ വാങ്ങും. യുഎസ് ഉൽപന്നങ്ങളുടെ തീരുവ ഘട്ടംഘട്ടമായി തായ്‍വാൻ ഒഴിവാക്കുകയും ചെയ്യും. 2029നകം 44.4 ബില്യൻ ഡോളറിന്റെ യുഎസ് പ്രകൃതിവാതകം, ക്രൂഡ് ഓയിൽ എന്നിവയും 15.2 ബില്യന്റെ വിമാനങ്ങളും എൻജിനുകളും, 25.2 ബില്യന്റെ ഊർജ ഉപകരണങ്ങളുമാണ് തായ്‍വാൻ പ്രധാനമായും വാങ്ങുക.

അതേസമയം, യുഎസ്-തായ്‍വാൻ ഡീൽ‌ ചൈനയെ ചൊടിപ്പിച്ചേക്കും. ചൈന ചൈനയുടേതെന്ന് അവകാശപ്പെടുന്ന ദ്വീപാണ് തായ്‍വാൻ. കഴിഞ്ഞ ഡിസംബറിൽ തായ്‍വാന് 11.15 ബില്യൻ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള യുഎസിന്റെ ഡീലും ചൈനയെ ദേഷ്യംപിടിപ്പിച്ചിരുന്നു. ചൈനയുടെ ‘വൺ-ചൈന’ എന്ന തത്വത്തിന്റെ ലംഘനമാണ് ഈ ഡീൽ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. തായ്‍വാൻ ചൈനയുടെ ഭാഗമാകേണ്ടത് ചരിത്രപരമായ അനിവാര്യതയാണെന്ന് പ്രസിഡന്റ് ഷി ജിൻ പിങ്ങും പറഞ്ഞിരുന്നു. ADVERTISEMENT Go AD-FREE

ഐടിയെ തകർത്ത് ആന്ത്രോപിക്

കഴിഞ്ഞയാഴ്ച ആന്ത്രോപിക് കമ്പനി അവതരിപ്പിച്ച എഐ ടൂൾ ആണ് ആദ്യം ഐടി കമ്പനികൾക്ക് തിരിച്ചടിയുടെ തുടക്കമായത്. ഈ ടൂൾ വരുന്നതോടെ ഇന്ത്യൻ ഐടി കമ്പനികളുടെ സേവനംതന്നെ അമേരിക്കയ്ക്ക് ആവശ്യമില്ലാതെ വരുമെന്ന വിലയിരുത്തലുകൾ ഉയർന്നു. ഇതോടെ ഓഹരികൾക്ക് അടിതെറ്റുകയായിരുന്നു. എഐ വികസനത്തിന് ടെക് ഭീമന്മാർ ഉൾപ്പെടെ നടത്തുന്ന ഭീമമായ നിക്ഷേപംകൊണ്ട് പ്രവർത്തനലാഭം കിട്ടില്ലെന്നും കാത്തിരിക്കുന്നത് ഭീമമായ വരുമാന നഷ്ടമായിരിക്കുമെന്നുമുള്ള സ്വയംവിലയിരുത്തലുകളും ആഘാതമായി.

യുഎസ് വിപണിയിൽ ഡൗ ജോൺസ് ഇന്നലെ 670 പോയിന്റ് (-1.34%) ഇടിഞ്ഞു. ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് 2.04% (470 പോയിന്റ്) കൂപ്പുകുത്തി. എസ് ആൻഡ് പി500 സൂചികയുടെ വീഴ്ച 1.57%. നഷ്ടക്കാറ്റ് ഏഷ്യയിലും വീശിയതോടെ ജാപ്പനീസ് നിക്കേയ് 0.79% ഇടിഞ്ഞു. ഷാങ്ഹായ്, ഹോങ്കോങ് സൂചികകളുടെ വീഴ്ച 1.33% വരെ.

ഇന്ത്യയിൽ രാവിലെ ഗിഫ്റ്റ് നിഫ്റ്റി 142 പോയിന്റ് (0.5 ശതമാനത്തിലധികം) താഴ്ന്നാണ് വ്യാപാരം ചെയ്തത്. സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിലേക്ക് വീഴുമെന്ന സൂചന ഇതു നൽകുന്നു. ഇന്നലെ നിഫ്റ്റി 146 പോയിന്റും (-0.57%) സെൻസെക്സ് 558 പോയിന്റും (-0.66%) ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

∙ പുതിയ അടിസ്ഥാനവർഷം (2024) പ്രകാരമുള്ള ഇന്ത്യയുടെ റീട്ടെയ്ൽ പണപ്പെരുപ്പക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നതല്ലെന്നത് ഓഹരികൾക്ക് നേട്ടമാണ്.

∙ യുഎസിൽ ജനുവരിയിലെ തൊഴിൽക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നു. പുതിയ തൊഴിലുകൾ പ്രതീക്ഷച്ചതിനേക്കാൾ ഇരട്ടിയായി. തൊഴിലില്ലായ്മ നിരക്കും കുറഞ്ഞു. ADVERTISEMENT Go AD-FREE

∙ യുഎസ് സമ്പദ്സ്ഥിതി മെച്ചപ്പെട്ടതിനാൽ ഇനി ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടിലേക്ക് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് എത്തിയേക്കും.

∙ യുഎസിൽ ഉടൻ പലിശഭാരം കുറയില്ലെന്ന വിലയിരുത്തലും ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികൾക്ക് തിരിച്ചടിയായി. ഇന്ത്യൻ ഐടി ഭീമന്മാരുടെ വരുമാനത്തിന്റെ മുഖ്യപങ്കും ലഭിക്കുന്നത് അമേരിക്കൻ വിപണിയിൽ നിന്നാണ്.

∙ അമേരിക്കയുടെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. കണക്കുകൾ നിരാശപ്പെടുത്തില്ലെന്നാണ് വിപണിയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ, ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നേട്ടത്തിലാണുള്ളത്.

സ്വർണവും എണ്ണയും ഇടിവിൽ

ലാഭമെടുപ്പ് കനക്കുകയും യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങുകയും ചെയ്തതോടെ രാജ്യാന്തര സ്വർണവില നേരിടുന്നത് കനത്ത ഇടിവ്. വില ഒരിടവേളയ്ക്കുശേഷം ആദ്യമായി ഔൺസിന് 5,000 ഡോളറിന് താഴെയുമെത്തി.

∙ ഔൺസിന് 91.29 ഡോളർ താഴ്ന്ന് 4,982 ഡോളറിലാണ് രാജ്യാന്തര വില ഇന്നു രാവിലെയുള്ളത്. കേരളത്തിൽ രാവിലെ സ്വർണവില ഇടിയുമെന്ന് ഇതു വ്യക്തമാക്കുന്നു. ADVERTISEMENT GO AD-FREE

∙ ക്രൂഡ് ഓയിൽ വില വൻ നഷ്ടത്തിൽനിന്ന് അൽപം കരകയറി. ക്രൂഡ് ഡിമാൻഡ് ഇടിയുമെന്ന ഇന്റർനാഷനൽ എനർജി ഏജൻസിയുടെ (ഐഇഎ) വിലയിരുത്തലിനെ തുടർന്ന് 3 ശതമാനത്തോളം ഇടിഞ്ഞശേഷമാണ് നേരിയ കരകയറ്റം. ബ്രെന്റ് വില ഇപ്പോഴുള്ളത് ബാരലിന് 0.01% മാത്രം നേട്ടവുമായി 67.53 ഡോളറിൽ. ഡബ്ല്യുടിഐ വില 0.02% ഉയർന്ന് 62.85 ഡോളറിലും.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Stock market & gold live update: AI bubble fears triggered a US stock plunge, hitting IT giants like Infosys and Wipro (ADRs down 10%), with Nifty IT dropping 6% yesterday and $52B lost weekly. Trump\“s Taiwan tariff cut to 15% boosts US exports but irks China; gold dips below $5,000/oz, oil recovers slightly. Indian markets face more pressure.
Pages: [1]
View full version: നിർമിതബുദ്ധി ‘കുമിള’ വീണ്ടും; യുഎസ് വിപണി ചോരപ്പുഴ, ഐടിക്ക് കണ്ണീർ, തായ്‍വാന്റെ തീരുവ വെട്ടി ട്രംപ്, സ്വർണം വൻ ഇടിവിൽ